പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥ് പാലക്കാട് നിയോജക മണ്ഡലത്തിൽ സിപിഎം പിന്തുണയോടെ മൽസരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ജില്ലാ നേതൃത്വം. എവി ഗോപിനാഥ് സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജില്ലാ നേതൃത്വം വ്യക്‌തമാക്കി. ജില്ലാ നേതൃവുമായി ഗോപിനാഥ് ഫോണില്‍ പോലും ബന്ധപ്പെട്ടില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി പറഞ്ഞു.
ഗോപിനാഥ് കോണ്‍ഗ്രസ് വിട്ട് പുറത്തുവന്നാല്‍ സിപിഎം അദ്ദേഹത്തെ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, അദ്ദേഹം പുറത്തുവന്നതിന് ശേഷം സംസാരിക്കേണ്ട കാര്യമാണ് ഇതെന്നും പാലക്കാട് ജില്ലാ നേതൃത്വം പറഞ്ഞു.
ഗോപിനാഥ് അദ്ദേഹത്തിന്റെ നിലപാട് വ്യക്‌തമാക്കട്ടെ. ദീര്‍ഘകാലമായി അദ്ദേഹം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനാണ്. ജില്ലയിലെ അറിയപ്പെടുന്ന നേതാവാണ്. അദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുറത്തുവന്ന് സ്വതന്ത്രനാണ് എന്ന് പ്രഖ്യാപിച്ചതിന് ശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കാമെന്നും പാലക്കാട് ജില്ലാ നേതൃത്വം വ്യക്‌തമാക്കി.
അതേസമയം, ആരുവന്നാലും സിപിഎം സ്വീകരിക്കുമെന്ന് പികെ ശശി എംഎൽഎ പറഞ്ഞു. പ്രവര്‍ത്തകരെ മാത്രമല്ല, നേതാക്കളെയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നിയോജക മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ പേര് ഉയര്‍ന്നു വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായത്. ഇതിന് പിന്നാലെ ഷാഫി പറമ്പിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് സിപിഎം പിന്തുണയോടെ മല്‍സരിച്ചേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് സ്‌ഥാനം രാജിവച്ച്, അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിന് വെല്ലുവളി ഉയര്‍ത്തിയിരുന്നു. മരിക്കുന്നത് വരെ കോണ്‍ഗ്രസിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അത് നടക്കുമോ എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്ന് എവി ഗോപിനാഥ് പ്രതികരിച്ചിരുന്നു.
Also Read: എറണാകുളത്ത് സിപിഐഎം പ്രാഥമിക സ്‌ഥാനാര്‍ഥി പട്ടികയായി