കോഴിക്കോട്: റെയിൽവെയുടെ മലയാളി ബാസ്‌കറ്റ് ബോൾ താരം ലിതാര തൂങ്ങിമരിച്ച സംഭവത്തിൽ ബിഹാർ പോലീസ് കോഴിക്കോടുള്ള വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ബിഹാർ രാജ്‌നഗർ പോലീസ് സ്‌റ്റേഷൻ ഉദ്യോഗസ്‌ഥരാണ് കോഴിക്കോട് വട്ടോളിയിലെ വീട്ടിൽ എത്തി മൊഴിയെടുത്തത്.
ഏപ്രിൽ 26നാണ് ലിതാരയെ പാറ്റ്നയിൽ തന്റെ താമസ സ്‌ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റ്യാടി വട്ടോളി സ്വദേശി കരുണന്റെ മകളായ ലിതാര പാറ്റ്ന ദാനാപൂരിലെ ഡിആർഎം ഓഫിസിലെ ഉദ്യോഗസ്‌ഥയായിരുന്നു.
ബാസ്‌കറ്റ് ബോൾ കോച്ച് രവി സിംഗ് ലിതാരയെ മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് മരണത്തിന് പിന്നാലെ വീട്ടുകാർ പരാതി നൽകിയിരുന്നു.
കോച്ചിന് എതിരായ ആരോപണത്തിൽ വീട്ടുകാർ ഉറച്ച് നിൽക്കുന്നുവെന്ന് ബിഹാർ പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. ലിതാരയുടെ മൃതദേഹം വീണ്ടും പോസ്‌റ്റുമോർട്ടം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കോച്ച് രവി സിംഗ് ഒളിവിൽ ആണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ പരിശീലകന്റെ മൊഴിയും ലിതാരയുടെ കൂട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തും. വിശദമായ റിപ്പോർട് വേഗത്തിൽ സമർപ്പിക്കുമെന്നും രാജീവ് നഗർ പോലീസ് ഇൻസ്‌പെക്‌ടർ ശംഭു സിംഗ് അറിയിച്ചു.
Most Read: സ്‌കൂളുകളിൽ ഉണ്ടായത് ഭക്ഷ്യ വിഷബാധയല്ല, സമഗ്രാന്വേഷണം നടത്തും; വിദ്യാഭ്യാസമന്ത്രി