വയനാട്: മാനന്തവാടിയിൽ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ഇതിനായുള്ള ഉത്തരവ് ഉടൻ പുറത്തിറക്കും. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കും. പ്രതിഷേധം കാരണം ഉദ്യോഗസ്‌ഥർക്ക് നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ല. ജനങ്ങൾ സംയമനം പാലിക്കണമെന്നും സ്‌ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടം പോലും ചെയ്യാൻ സമ്മതിക്കാതെ ജങ്ഷനിൽ എത്തിച്ച് പ്രതിഷേധം നടത്തുകയാണ് നാട്ടുകാർ. ഏഴരക്ക് സംഭവം നടന്നിട്ട് പത്ത് മണി കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികൾ സ്‌ഥലത്ത് എത്താതിരുന്നതോടെയാണ് ജനം ഇളകിയത്. ഇതിനകം മാനന്തവാടിയിൽ റോഡ് ഉപരോധവും തുടങ്ങിയിരുന്നു.
മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹം അധികാരികൾ ആരും എത്താതിരുന്നതോടെ പോസ്‌റ്റുമോർട്ടം നടത്താൻ നിൽക്കാതെ മൃതദേഹം എടുത്ത് ഗാന്ധി ജങ്ഷനിലേക്ക് നഗരം ചുറ്റി പ്രകടനമായെത്തി. ഗാന്ധി പ്രതിമക്ക് മുന്നിൽ മൃതദേഹവുമായി പ്രതിഷേധിച്ചു. ഇതിനകം ആയിരക്കണക്കിന് ആളുകൾ കൂടി എത്തിയതോടെ നഗരം സ്‌തംഭിച്ചു. കെഎസ്ആർടിസി ബസുകൾ ഉൾപ്പടെ അനങ്ങാൻ പോലുമാകാതെ കുടുങ്ങിക്കിടന്നു.
പിന്നാലെ വ്യാപാരികൾ ഹർത്താൽ പ്രഖ്യാപിച്ചു. 11 മണിയോടെ എത്തിയ ജില്ലാ പോലീസ് മേധാവിയെ ജനം റോഡിൽ തടഞ്ഞു. വൻ പോലീസ് സന്നാഹത്തോടെയാണ് എസ്‌പി എത്തിയതെങ്കിലും രോക്ഷാകുലരായ ജനങ്ങൾക്കിടയിലൂടെ നീങ്ങാൻ പോലീസിനായില്ല. 12 മണിയോടെ എത്തിയ കളക്‌ടറേയും നടുറോഡിൽ തടഞ്ഞു. കളക്‌ടർ കുറച്ച് വെയിൽ കൊള്ളട്ടെ എന്ന് പറഞ്ഞാണ് ജനം തടഞ്ഞത്. കളക്‌ടർ പലതവണ പ്രതിഷേധക്കാരോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് ജനത്തെ പോലീസ് തള്ളിമാറ്റി കളക്‌ടറെ മൃതദേഹത്തിന് സമീപത്ത് എത്തിച്ചെങ്കിലും ജനം അക്രമാസക്‌തരാവാൻ തുടങ്ങിയതോടെ ഉടൻ തന്നെ മാറ്റി. കളക്‌ടറും പോലീസ് മേധാവിയും സ്‌ഥലത്ത് നിന്ന് പോയി. ഉച്ചയോടെ പ്രതിഷേധത്തിന് അൽപ്പം അയവ് വന്ന മട്ടാണ്. ട്രാക്‌ടർ ഡ്രൈവറായ പടമല സ്വദേശി പനച്ചിയിൽ അജി എന്ന് വിളിക്കുന്ന അജീഷ് (42) ആണ് ഇന്ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ ഏഴരയോടെ മാനന്തവാടി ചാലിഗദ്ധയിലാണ് സംഭവം.
രാവിലെ പണിക്കാരെ കൂട്ടാൻ പോയപ്പോഴായിരുന്നു ആനയുടെ മുമ്പിൽപ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതിൽ പൊളിച്ച് അകത്ത് കടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്. ഈ സമയം വീട്ടിൽ രണ്ടു കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്നു. തലനാരിഴയ്‌ക്കാണ് ഇവർ രക്ഷപ്പെട്ടത്. ഷീബയാണ് അജീഷിന്റെ ഭാര്യ. മക്കൾ അൽന(13), അലൻ (10).
Most Read| ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യ സംസ്‌ഥാനം