ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് ഏഴ് മണിവരെ 60.03 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അന്തിമ കണക്കിൽ മാറ്റം വന്നേക്കാം. ത്രിപുരയിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്. 79.90 ശതമാനമാണ് ത്രിപുരയിലെ പോളിങ്. ബിഹാറിലാണ് ഏറ്റവും കുറവ്. 47.49 ശതമാനം മാത്രം.
ബംഗാളിൽ 77.57 ശതമാനവും അസമിൽ 70.77 മണിപ്പൂരിൽ 68.62 ശതമാനവും പോളിങ് രേഖപ്പെടുത്തി. തമിഴ്‌നാട്ടിൽ 62.19 ശതമാനം വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ മണിപ്പൂരിലും ബംഗാളിലും അക്രമ സംഭവങ്ങൾ റിപ്പോർട് ചെയ്‌തു. മണിപ്പൂരിലെ ബിഷ്‌ണുപുരിലും സംഘർഷമുണ്ടായി. ക്രമക്കേട് ആരോപിച്ചതിനെ തുടർന്ന് മണിപ്പൂരിലെ 5 ബൂത്തിൽ പോളിങ് ഇടയ്‌ക്ക് നിർത്തിവെച്ചു.
16 സംസ്‌ഥാനങ്ങളും 5 കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പടെ 102 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. 1625 സ്‌ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടിയത്. അരുണാചൽ പ്രദേശ് (60 മണ്ഡലം), സിക്കിം (32 മണ്ഡലം) എന്നീ സംസ്‌ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്ന് നടന്നു. ആദ്യഘട്ടത്തിൽ പോളിങ് നടക്കുന്ന 102 സീറ്റുകളിൽ എൻഡിഎക്ക് 51ഉം, ‘ഇന്ത്യ’ സംഖ്യത്തിന് 48ഉം, ബിഎസ്‌പിക്ക് മൂന്ന് സീറ്റുകളുമാണുള്ളത്.
അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്‌ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ബംഗാൾ, ജമ്മു കശ്‌മീർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ആകെ ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19, 26, മേയ് 7, 13, 20, 25 ജൂൺ ഒന്ന് തീയതികളിലാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടമായ ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. ജൂൺ നാലിന് എല്ലായിടത്തും വോട്ടെണ്ണും.
Most Read| സജി മഞ്ഞക്കടമ്പിൽ എൻഡിഎയിലേക്ക്; പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കും