കോഴിക്കോട്: കോടഞ്ചേരിയില്‍ ക്രിസ്‌ത്യൻ മതത്തില്‍പെട്ട പെണ്‍കുട്ടിയെ മുസ്‌ലിം സമുദായംഗമായ ഡിവൈഎഫ്ഐ നേതാവ് ജീവിത പങ്കാളിയാക്കിയതിൽ സിപിഎം ഇന്ന് നിലപാട് വിശദീകരിക്കും. കോടഞ്ചേരിയില്‍ വൈകിട്ട് അഞ്ചിനാണ് സിപിഎമ്മിന്റെ രാഷ്‌ട്രീയ വിശദീകരണയോഗം.
സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ ക്രിസ്‌ത്യൻ മതത്തില്‍പെട്ട ജോയ്‌സ്‌നയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടാണ് ലൗ ജിഹാദ് ആരോപണം ഉയർന്നത്.
അതേസമയം ലൗജിഹാദ് ഒരു നിർമിത കള്ളമാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. സെക്കുലര്‍ വിവാഹങ്ങളെ പ്രോൽസാഹിപ്പിക്കും. സമസ്‌ത മേഖലയിലും തീവ്രവാദം പിടിമുറുക്കുന്ന കാലത്ത് ഷെജിനും ജോയ്‌സ്‌നയും പുതുതലമുറക്ക് മാതൃകയാണെന്നും ഫേസ്ബുക്ക് പോസ്‌റ്റിൽ ഡിവൈഎഫ്ഐ വ്യക്‌തമാക്കി.
വിവാഹം, ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കളടക്കമുള്ളവര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഷെജിന്‍ മതസൗഹാർദ്ദം തകര്‍ത്തെന്നും ഒരു സമുദായത്തെ വേദനിപ്പിച്ചെന്നും മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോര്‍ജ് എം തോമസ് ആരോപിച്ചിരുന്നു. ഷെജിനെതിരെ നടപടിയെടുക്കാനും ആലോചിക്കുന്നുണ്ട്. അതേസമയം ജോര്‍ജ് എം തോമസിന്റ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനം ഉയരുന്നുണ്ട്.
Most Read: ‘ലൗ ജിഹാദിനെതിരെ ലൗ കേസരി’; ശ്രീരാമസേന നേതാവിനെതിരെ കേസെടുത്തു