ചെന്നൈ: ഇറക്കുമതി ചെയ്‌ത ആഡംബര കാറിന് നികുതി ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജിയിൽ നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ നടൻ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചപ്പോഴും സമാന നിലപാടാണ് കോടതി സ്വീകരിച്ചത്. നടൻമാർ ജനങ്ങൾക്ക് മാതൃക ആകണമെന്നും, പണമുള്ള ആളുകൾ എന്തിനാണ് നികുതിയിളവ് ആവശ്യപ്പെടുന്നതെന്നും കോടതി ആരാഞ്ഞു.
ജസ്‌റ്റിസ് എസ്എം സുബ്രഹ്‌മണ്യനാണ് ഹരജി പരിഗണിച്ചത്. കോടതിയുടെ പരാമർശത്തിന് പിന്നാലെ നികുതി പൂർണമായി അടക്കാമെന്നും, ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്നും ധനുഷ് ആവശ്യപ്പെട്ടെങ്കിലും കോടതി അതിന് വഴങ്ങിയില്ല. കൂടാതെ ജോലി സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചത് എന്തിന് വേണ്ടിയാണെന്ന് നാളെ അറിയിക്കണമെന്നും കോടതി ധനുഷിന് നിർദ്ദേശം നൽകി.
പാൽ വാങ്ങുന്നവരും, ഇന്ധനം വാങ്ങുന്നവരും പരാതി ഇല്ലാതെ നികുതി അടക്കുമ്പോൾ താരങ്ങൾ നികുതിയിളവ് ചോദിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം ആകാശത്ത് നിന്ന് വരുന്നതല്ലെന്നും, അത് സാധാരണക്കാരന്റെ അധ്വാനത്തിന്റെ പങ്കാണെന്നും കോടതി കൂട്ടിച്ചേർത്തു. നേരത്തെ സമാനമായ ആവശ്യവുമായി കോടതിയെ സമീപിച്ച നടൻ വിജയ്‌ക്ക് നേരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്‌തിരുന്നു.
Read also : പുതുക്കിയ മാനദണ്ഡം; ജില്ലയിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇനി ആറ് വാർഡുകളിൽ മാത്രം