മുംബൈ: മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെതിരായ കേസില്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. മഹാരാഷ്‌ട്ര ഹൈക്കോടതി അനില്‍ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്‌വിയാണ് സര്‍ക്കാരിനായി വാദിക്കുന്നത്.
അതേസമയം, അഴിമതിയാരോപണ കേസ് സിബിഐക്ക് വിടാന്‍ മഹാരാഷ്‌ട്ര ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടു പിന്നാലെ അനില്‍ ദേശ്‌മുഖ് രാജി വച്ചിരുന്നു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അദ്ദേഹം രാജിക്കത്ത് കൈമാറിയതായി എന്‍സിപി നേതാവ് നവാബ് മാലിക്കാണ് വ്യക്‌തമാക്കിയത്.
മന്ത്രിക്കെതിരായ ആരോപണങ്ങളെപ്പറ്റി വിശദമായി അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഐപിഎസ് ഓഫീസറായ പരംബീര്‍ സിംഗ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അയച്ച കത്തിലാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
വിവിധ ബാറുകളില്‍ നിന്നും റെസ്‌റ്റോറന്റുകളില്‍ നിന്നും മറ്റ് സ്‌ഥാപനങ്ങളില്‍ നിന്നുമായി പ്രതിമാസം 100 കോടി രൂപ സമാഹരിക്കാന്‍ മന്ത്രിക്ക് ലക്ഷ്യമുള്ളതായി പോലീസ് ഉദ്യോഗസ്‌ഥന്‍ സച്ചിന്‍ വാസെയോട് പറഞ്ഞതായാണ് പരംബീര്‍ സിംഗിന്റെ കത്തിലെ ആരോപണം.
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കാറില്‍ സ്‍ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം നടക്കുന്നതിനിടെ പോലീസ് മേധാവിയായ പരംബീര്‍ സിംഗിനെ തല്‍സ്‌ഥാനത്ത് നിന്ന് മാറ്റി. ഇതിനെ പിന്നാലെയാണ് പരംബീർ സിംഗ് ആരോപണവുമായി രംഗത്ത് വന്നത്.
Read also: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; വികെ ശശികലക്ക് വോട്ടില്ല