പാലക്കാട്: അയിലൂരിൽ ഉറങ്ങിക്കിടന്നയാളുടെ ദേഹത്തൂടെ ടിപ്പർ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. അയിലൂർ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേശ് (കുട്ടൻ 45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. വീട് നിർമാണത്തിന്റെ ഭാഗമായി മണ്ണ് തട്ടുന്നതിനായി ലോറി പുറകോട്ട് എടുക്കുമ്പോഴാണ് തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേശിന്റെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങിയത്.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മണ്ണ് കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസം പരാതി ഉയർന്നതിനെ തുടർന്നാണ് രാത്രിയിൽ ടിപ്പറിൽ മണ്ണ് കൊണ്ടുവന്നു തള്ളിയത്. പുലർച്ചെ ഇരുട്ടായതിനാൽ അപകടത്തിനുള്ള അവസരമൊരുങ്ങുകയായിരുന്നു.
അതേസമയം, തൃശൂരിൽ റോഡരികിൽ ഉറങ്ങിക്കിടന്നയാളുടെ മേൽ കാർ കയറി വയോധികൻ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിലായി. ഇക്കണ്ടിവാരിയർ റോഡിന് സമീപം പൂനം നിവാസിൽ വിശാൽ ഹർഗോവിന്ദ് സോണി, ഭാര്യ ചിത്ര, പിതാവ് ദിലീപ് കുമാർ എന്നിവരെയാണ് മണ്ണൂത്തി പോലീസ് അറസ്‌റ്റ് ചെയ്‌തത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയെന്ന് സംശയിക്കുന്ന വി രവിയാണ് (66) മരിച്ചത്.
രവിയുടെ മൃതദേഹം പ്രതികൾ കാറിന്റെ ഡിക്കിയിലിട്ട് ആളൊഴിഞ്ഞ പാടത്ത് ഉപേക്ഷിച്ചിരുന്നു. പോസ്‌റ്റുമോർട്ടം റിപ്പോർട്ടും സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ വഴിത്തിരിവായത്. മരിച്ച രവി തെരുവിൽ അലഞ്ഞു നടക്കുകയും വഴിയോരത്ത് അന്തിയുറങ്ങുകയും ചെയ്യുന്നയാളാണ്. വയറിൽ മുറിവ് കണ്ടെത്തിയതിനാൽ രവി കുത്തേറ്റ് മരിച്ചെന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ, വാഹനം കയറിയിറങ്ങിയാണ് രവി മരിച്ചതെന്ന് പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയത് നിർണായകമായി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി സ്വർണവ്യാപാരി വിശാലിനെ തിരിച്ചറിഞ്ഞത്. 23ന് രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. പുറത്തുപോയി ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വിശാലും കുടുംബവും സഞ്ചരിച്ച കാർ വീടിന് സമീപത്ത് വെച്ച് രവിയുടെ ദേഹത്ത് കയറിയിറങ്ങിയത്. വിശാൽ, കാറിന്റെ ഡിക്കിയിൽ കയറ്റി ആളൊഴിഞ്ഞ പാടത്ത് ഉപേക്ഷിച്ച മൃതദേഹം പിറ്റേന്ന് രാവിലെ നടക്കാനിറങ്ങിയവരാണ് കണ്ടത്.
Most Read| ‘ചുട്ട കശുവണ്ടിയെ നോക്കുന്നതുപോലെ’; എംഎം മണിക്ക് നേരെ വംശീയാധിക്ഷേപം