താമരശ്ശേരി: മര്‍ക്കസ് നോളജ് സിറ്റിയില്‍ അപകടമുണ്ടായതിന് പിന്നാലെ നടപടിയെടുക്കാൻ ഒരുങ്ങി പഞ്ചായത്ത് അധികൃതർ. കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയത് അനുമതിയില്ലാതെ ആണെന്ന് അധികൃതർ അറിയിച്ചു. നിരവധി തവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടും നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ അനുമതി നിഷേധിക്കുകയായിരുന്നു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച രാവിലെ നടന്ന അപകടത്തില്‍ 22 പേര്‍ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ചൊവ്വാഴ്‌ച 59 പേര്‍ ജോലിക്കെത്തിയിരുന്നു.
പരിക്കേറ്റ 19 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, രണ്ട് പേര്‍ ഇഖ്റ ആശുപത്രിയിലും, രണ്ട് പേര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിൽസ തേടി. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇങ്ങനെയൊരു നിര്‍മാണ പ്രവര്‍ത്തനം സ്‌ഥലത്ത് നടക്കുന്നതായി തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്ന് പഞ്ചായത്ത് അധികൃതർ കൂട്ടിച്ചേർത്തു.
Read Also: സാമൂഹിക അടുക്കള നയം ഉണ്ടാക്കണം; കേന്ദ്രത്തോട് സുപ്രീം കോടതി