കാസർഗോഡ്: കൂട്ടസ്‌ഥലം മാറ്റ പ്രഖ്യാപനം നിലവിൽ വന്നതോടെ കാസർഗോഡ് ടാറ്റ കോവിഡ് ആശുപത്രിയുടെ ഭാവി അനിശ്‌ചിതത്വത്തിൽ. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിലെ ഡോക്‌ടർമാർ ഉൾപ്പടെയുള്ള 79 പേരെ സ്‌ഥലം മാറ്റിയിരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പത്തിൽ താഴെ ആയതോടെയാണ് കാസർഗോഡ് ചട്ടഞ്ചാലിലെ ടാറ്റാ കോവിഡ് ആശുപത്രിയിൽ കൂട്ട സ്‌ഥലം മാറ്റ നടപടി ഉണ്ടായത്.
അതേസമയം, കോവിഡ് കാലം കഴിയുമ്പോൾ ഈ ആശുപത്രി തന്നെ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് പൊതുജനം. ആശുപത്രിയെ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്താനുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്‌തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവുന്നതിന് മുന്നേയാണ് കൂട്ട സ്‌ഥലം മാറ്റം നടപടിയിലേക്ക് ആരോഗ്യവകുപ്പ് കടന്നത്. അതേസമയം, ഭരണ ചുമതല നൽകിയാൽ കിഡ്‌നി രോഗികൾക്കുള്ള ആശുപത്രിയാക്കി മാറ്റാൻ ജില്ലാ പഞ്ചായത്ത് തയ്യാറാണ്.
ജില്ലാ പഞ്ചായത്തിനെ ആശുപത്രിയുടെ ഭരണ ചുമതല ഏൽപ്പിക്കണമെന്ന് എംഎൽഎ സിഎച്ച് കുഞ്ഞമ്പു ഉൾപ്പടെയുള്ളവർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ബാധിത മേഖല ആയതിനാൽ ദുരിത ബാധിതർക്കായുള്ള ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ആരോഗ്യ വകുപ്പുമാണ്.
Most Read: പിടിച്ചെടുത്ത പണം കൈവശം വെച്ചു; എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ