തിരുവനന്തപുരം: നഗരസഭയിലെ നികുതി വെട്ടിപ്പിനെ ചൊല്ലിയുള്ള ബിജെപി സമരം അവസാനിപ്പിക്കാനുള്ള തിരുവനന്തപുരം മേയറുടെ ശ്രമം പാളി. ഇനി ചർച്ചയില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്‌തമാക്കി. തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട ഉദ്യോഗസ്‌ഥരെ അറസ്‌റ്റ് ചെയ്യണമെന്ന പ്രമേയം കൗൺസിൽ യോഗത്തിൽ പാസാക്കണം എന്നായിരുന്നു ഇന്നത്തെ ചർച്ചയിൽ ബിജെപി ആവശ്യപ്പെട്ടത്. എന്നാൽ അന്വേഷണം പൂർത്തിയാകാതെ, ഉദ്യോഗസ്‌ഥരെ അറസ്‌റ്റ് ചെയ്യാനുള്ള നിർദ്ദേശം നൽകാനാവില്ലെന്ന നിലപാട് മേയർ ആവർത്തിച്ചു.
നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. നിലവിൽ ഉദ്യോഗസ്‌ഥരെ നഗരസഭ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. ജനങ്ങളുടെ പണം നഷ്‌ടമായെന്ന് ചില കൗൺസിലർമാർ വ്യാജ പ്രചാരണം നടത്തുന്നു. ബിജെപി ഉന്നയിച്ച ആവശ്യങ്ങൾ നഗരസഭ നടപ്പാക്കാൻ തീരുമാനിച്ചതാണെന്നും മേയർ ചൂണ്ടിക്കാട്ടി. ചർച്ച പരാജയപ്പെട്ടു എന്നത് ശരിയല്ല, ബിജെപി ചർച്ച വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. താൻ മുൻകൈ എടുത്താണ് ചർച്ച വിളിച്ചതെന്നും മേയർ വ്യക്‌തമാക്കി.
ഒരു മാസത്തിനുള്ളിൽ നികുതി കുടിശികയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മേയർ അറിയിച്ചു. നികുതി അടച്ച രസീത് കൈവശമില്ലാത്തവരുടെ പരാതികൾ പ്രത്യേകം പരിശോധിക്കും. നികുതി സോഫ്റ്റ് വെയറിലെ പിഴവുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും എന്നും മേയർ അറിയിച്ചു.
അതേസമയം, നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ സമരം തുടരുമെന്ന് ബിജെപി അറിയിച്ചു. ബിജെപി കൗൺസിലർമാരെ ചർച്ചക്ക് വിളിച്ച മേയർ, തങ്ങളുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചില്ല. ശക്‌തമായ സമരം തുടരുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
പണം തട്ടിയെടുത്ത ഉദ്യോഗസ്‌ഥർക്ക് എതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുക, അവരെ അറസ്‌റ്റ് ചെയ്യുന്നത്തിന് നാളെ കൂടുന്ന യോഗത്തിൽ ഔദ്യോഗിക പ്രമേയം നടപ്പിലാക്കണം, ഒരാഴ്‌ചക്കുള്ളിൽ കുടിശിക ലിസ്‌റ്റ് വാർഡ് അടിസ്‌ഥാനത്തിൽ പ്രസിദ്ധീകരിക്കണം, ഐകെഎം സോഫ്റ്റ് വെയറിന്റെ ക്രമക്കേടുകൾ പരിശോധിച്ച് വേണ്ട അപ്ഡേഷനുകൾ നടക്കണം എന്നീ ആവശ്യങ്ങളാണ് ബിജെപി ഉന്നയിച്ചത്.
Most Read: പോലീസ് കസ്‌റ്റഡിയിൽ ഗസ്‌റ്റ് ഹൗസ് വൃത്തിയാക്കി പ്രിയങ്ക; നിരാഹാരത്തിലെന്ന് റിപ്പോർട്