കൊച്ചി: സംസ്‌ഥാനത്തെ ടിപിആർ അടിസ്‌ഥാനമാക്കിയുള്ള ലോക്ക്ഡൗൺ ചോദ്യം ചെയ്‌ത് വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ അശാസ്‌ത്രീയമായ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നാണ് ആവശ്യം. രണ്ട് പ്രളയങ്ങളും, രണ്ട് കോവിഡ് തരംഗങ്ങളും തകർത്ത കേരളത്തിലെ വ്യാപാരികൾക്ക് കോവിഡ് അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്.
കടകളെയും വാണിജ്യ സ്‌ഥാപനങ്ങളെയും ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കണം. വ്യാപാരികളെ അടച്ചിടുന്നതിന് പകരം രോഗമുള്ളവരെയും സമ്പർക്കമുള്ളവരെയും കണ്ടെത്തി ഐസൊലേഷനിലേക്ക് മാറ്റുന്നതിന് നടപടി വേണമെന്ന് ഹരജിയിൽ പറയുന്നു. മുതിർന്ന അഭിഭാഷകൻ എസ് ശ്രീകുമാർ മുഖേനയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ സംസ്‌ഥാനത്തെ വ്യാപാരികൾ ആത്‍മഹത്യയുടെ വക്കിലാണ്. ഓണം സമയമാണ് വരുന്നത്. ആ സമയത്തും ലോക്ക്ഡൗൺ തുടരുന്നത് അംഗീകരിക്കാനാവില്ല എന്നും വ്യാപാരികൾ പറയുന്നു.
ടാക്‌സ് ഇളവ്, കട വാടക നികുതി ഒഴിവാക്കൽ, കെഎസ്ഇബി കുടിശ്ശികയിൽ ഇളവ് തുടങ്ങിയവയും ഹരജിയിലെ ആവശ്യങ്ങളാണ്. സ്‌റ്റോക്ക് നശിക്കുന്നതടക്കമുള്ള നഷ്‌ടം സഹിക്കേണ്ടി വന്ന വ്യാപാരികൾക്ക് നഷ്‌ട പരിഹാരം നൽകുകയും, ജിഎസ്‌ടി തിരികെ നൽകുന്നത് ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾ കോവിഡ് അതിജീവന പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
Also Read: ഓരോ ടിബറ്റൻ കുടുംബത്തിൽ നിന്നും ഒരംഗം സൈന്യത്തിലേക്ക്; പുതിയ നീക്കവുമായി ചൈന