കൊച്ചി: കിറ്റെക്‌സിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എംഎൽഎമാർ. പിടി തോമസും പിവി ശ്രീനിജനുമാണ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സിഎസ്ആർ ഫണ്ട് ട്വന്റി- 20 പാർടി ചിലവഴിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് പിടി തോമസ് എംഎൽഎയുടെ ആവശ്യം.
ട്വന്റി- 20 രജിസ്‌റ്റർ ചെയ്‌ത രാഷ്‌ട്രീയ പാർടിയാണ്. ഫണ്ട് ഉപയോഗത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സിഎസ്ആർ ഫണ്ട് ഒരു രാഷ്‌ട്രീയ പാർടിയുടെ താൽപര്യത്തിനു വേണ്ടി ഉപയോഗിക്കാൻ പാടില്ലെന്നും കളക്‌ടർ വിളിച്ച യോഗത്തിൽ എംഎൽഎമാർ ആവശ്യപ്പെട്ടു.
കിറ്റെക്‌സിൽ നിരവധി നിയമ ലംഘനങ്ങൾ നടക്കുന്നതായി പരിശോധിച്ച ഉദ്യോഗസ്‌ഥർ പറഞ്ഞുവെന്നും പിടി തോമസ് പറഞ്ഞു. എട്ട് തൊഴിൽ നിയമ ലംഘനങ്ങൾ തൊഴിൽ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പൂർ മോഡൽ റോഡുകൾ നിർമിച്ചത് കമ്പനികളുടെ സ്‌ഥലത്തേക്കാണ്. ഭക്ഷ്യസുരക്ഷാ മാർക്കറ്റ് നിർമിച്ചത് പാടം നികത്തിയാണ്. പഞ്ചായത്ത് 13 കോടി മിച്ചം പിടിച്ചത് നിയമ നിയമ ലംഘനമാണെന്നും എംഎൽഎമാർ ആരോപിച്ചു. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട് നൽകാമെന്ന് കളക്‌ടർ ഉറപ്പുനൽകിയതായി എംഎൽഎമാർ പറഞ്ഞു.
കമ്പനിയുടെ പരിസ്‌ഥിതി പ്രശ്‌നം ഉൾപ്പടെയുള്ള കാര്യത്തിൽ എംഎൽഎമാർ ജില്ലാ വികസന സമിതിയിൽ പരാതി അറിയിച്ചിരുന്നു. വിവിധ വകുപ്പുകൾ നടത്തിയ പരിശോധനാ റിപ്പോർട് ജനപ്രതിനിധികൾക്ക് ലഭിക്കുന്നില്ല എന്നായിരുന്നു എംഎൽഎമാരുടെ പരാതി. ഇതേക്കുറിച്ച് ചർച്ച ചെയ്യാനാണ് കളക്‌ടർ ഇന്ന് എംഎൽഎമാരുടെ യോഗം വിളിച്ചത്.
Most Read: നിപ പ്രതിരോധത്തിന് ഒറ്റ ദിവസം കൊണ്ട് ലാബ്; 6 ദിവസം കൊണ്ട് 115 പരിശോധനകൾ