തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി കെടി ജലീല്‍. ആരാധനാലയങ്ങളുടെ മറവില്‍ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ജലീല്‍ ആരോപിച്ചു. പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി കുഴിയില്‍ ചാടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ മീഡിയ റൂമില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ജലീൽ.
പാണക്കാട് ഹൈദരലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തുവെന്നും ജലീൽ പറഞ്ഞു. ജൂലൈ 24ന് ഹാജരാകാനായിരുന്നു നോട്ടീസെന്നും ഇഡി പാണക്കാട് നേരിട്ടെത്തി മൊഴിയെടുത്തു എന്നുമാണ് ജലീൽ പറയുന്നത്. നോട്ടീസിന്റെ പകർപ്പ് ജലീൽ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്നും അതിലും അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നല്‍കുമെന്നും ജലീല്‍ പറഞ്ഞു.
മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകള്‍ വഴി കോടികളുടെ ബിനാമി ഇടപാട് നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ നടത്തിയിരിക്കുന്ന നിക്ഷേപങ്ങളും അന്വേഷിക്കണം എന്നാണ് ജലീല്‍ ആവശ്യപ്പെടുന്നത്.
Most Read: മദ്യശാലകളിലെ ആൾത്തിരക്ക്; വിശദാംശങ്ങൾ പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി