പത്തനംതിട്ട: ശബരിമല സന്നിധാനത്ത് രാത്രി തങ്ങുന്ന തീര്‍ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാന്‍ തീരുമാനം. വിരിവക്കാന്‍ കൂടുതല്‍ സ്‌ഥലങ്ങള്‍ തയ്യാറാക്കും. ശബരിമല സന്നിധാനത്ത് പ്രസാദ വിതരണത്തിനുള്ള സമയം കൂട്ടി.
ശബരിമല സന്നിധാനത്ത് വൈകുന്നേരം എത്തുന്ന തീര്‍ഥാടകര്‍ക്ക് വിരിവക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
അതേസമയം സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തിന് മുകളിലത്തെ നിലയില്‍ അയ്യായിരം പേര്‍ക്ക് വിരിവക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി അടഞ്ഞ് കിടന്ന ഹാളിലെ സൗകര്യങ്ങള്‍ റവന്യൂ പോലീസ് ഉദ്യോഗസ്‌ഥര്‍ നേരിട്ട് കണ്ട് വിലയിരുത്തി.
കൂടാതെ സന്നിധാനത്ത് അപ്പം അരവണ പ്രസാദങ്ങള്‍ വിതരണം ചെയ്യുന്ന കൗണ്ടറുകളുടെ പ്രവര്‍ത്തന സമയവും കൂട്ടിയിട്ടുണ്ട്. രാവിലെ നാല് മണിമുതല്‍ രാത്രി പതിനൊന്നര മണിവരെ പ്രവര്‍ത്തിക്കും. പ്രസാദങ്ങളുടെ ഉത്പാദനവും കൂട്ടി. ദിനംപ്രതി ഒന്നരലക്ഷം ടിന്‍ അരവണയാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്. വരും ദിവസങ്ങളില്‍ ഇനിയും കൂട്ടാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
ശബരിമല നടപ്പന്തലിന് സമീപത്തുള്ള പൊതുമരാമത്ത് വകുപ്പിന്റെ റസ്‌റ്റ് ഹൗസുകളിലെ രണ്ട് മുറികൾ ഓൺലൈനായി പൊതുജനങ്ങൾക്ക് ബുക്ക് ചെയ്യാവുന്നതാണ്. പത്തനംതിട്ട റസ്‌റ്റ് ഹൗസിൽ പുതുതായി പണി തീർത്ത 8 മുറികളിലും ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ശബരിമലയിലെ നടവരവ് 43 കോടി രൂപകഴിഞ്ഞു. അരവണയുടെ വിറ്റ് വരവ് 16 കോടിയും കാണിക്ക ഇനത്തിൽ 17 കോടി രൂപയുമാണ് ലഭിച്ചത്.
Most Read: ഒമൈക്രോൺ; ഇന്ത്യയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും, ബൂസ്‌റ്റർ ഡോസ് തീരുമാനം വൈകുന്നു