മലപ്പുറം: കോവിഡാനന്തരം മലപ്പുറത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശക തിരക്ക്. നാല് മാസത്തിനിടെ ഏഴ് ലക്ഷം പേരാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ മാത്രം എത്തിയത്. ഇതിന് പുറമെ വനംവകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലും പതിനായിരങ്ങൾ എത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ടൂറിസം കേന്ദ്രങ്ങൾ തുറന്നെങ്കിലും വീണ്ടും അടച്ചിരുന്നു. പിന്നീട് നവംബറിലാണ് തുറന്നത്.
നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ മലപ്പുറം കോട്ടക്കുന്നിൽ മാത്രം 4,11,838 പേരെത്തി. പടിഞ്ഞാറത്തറ ബീച്ചിൽ 62,328, ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ 41,625, കുറ്റിപ്പുറം നിളയോരം പാർക്കിൽ 46,516, മലപ്പുറത്തെ പുഴയോര പാർക്കിൽ 21,088, കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ വില്ലേജിൽ 29,932 പേരും എത്തി. സെപ്റ്റംബറിൽ മാത്രം പ്രവർത്തിച്ച കേരളാംകുണ്ട് വെള്ളച്ചാട്ടം കാണാനും 7,686 പേരാണ് എത്തിയത്.
അതേസമയം, വനിതാ ദിനത്തോട് അനുബന്ധിച്ച് കെഎസ്ആർടിസി ഒരുക്കുന്ന ലേഡീസ് ഒൺലി വിനോദയാത്രയുടെ ഭാഗമായി പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള ആദ്യ സർവീസ് നാളെ ആരംഭിക്കും. വനിതാ കൂട്ടായ്‌മയായ സഹജ പട്ടാമ്പിയുടെ നേതൃത്വത്തിലാണ് യാത്ര. രാവിലെ അഞ്ചിന് യാത്രയിലെ ആദ്യ പിക്ക്‌അപ് കേന്ദ്രമായ കൊപ്പത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. മാർച്ച് ഏഴിന് മൂന്നാറിലേക്ക് മറ്റൊരു സർവീസും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9048848436.
Most Read: 45000 രൂപക്ക് മാരക ലഹരിമരുന്ന്; ഭർത്താവിനെ കൊല്ലാനും പദ്ധതിയിട്ട് സൗമ്യ