പാലക്കാട്: പൂളക്കാട് ആറുവയസുകാരൻ ആമിലിനെ കഴുത്തറുത്ത് അരുംകൊല ചെയ്‌ത കേസിലെ പ്രതിയായ അമ്മയുടെ പശ്‌ചാത്തലം അന്വേഷിച്ച് പോലീസ്. കുഞ്ഞിന്റെ കഴുത്തിൽ കത്തിവെക്കുന്നതിന് മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തെ മുഴുവൻ നടുക്കിയ ക്രൂര കൊലപാതകത്തിന്റെ വഴി അന്വേഷിക്കുകയാണ് പോലീസ്. കുട്ടിയെ കൊലപ്പെടുത്തിയ അമ്മ ഷാഹിദക്ക് മാനസിക വിഭ്രാന്തിയെന്ന അയൽവാസികളുടെ വാദം പോലീസ് അംഗീകരിക്കുന്നില്ല. പുതുപ്പള്ളി തെരുവിലെ മദ്രസത്തുൽ ഹുദാ ഇസ്‌ലാമിക് സെന്ററിൽ 6 വർഷത്തോളം അധ്യാപിക ആയിരുന്നു പ്രതി ഷാഹിദ.
ലോക്ക്ഡൗൺ കാലത്ത് അധ്യാപനത്തിന് പോയിട്ടില്ലാത്ത ഷാഹിദ ഈ സമയം മതപരമായ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകളിൽ സജീവമായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. തീവ്ര മതവിശ്വാസ ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ ഷാഹിദ വഴിപ്പെട്ട് പോയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് സാധൂകരിക്കുന്ന മത പുസ്‌തകങ്ങളും മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഷാഹിദയുടെ ഫോണിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ പോലീസ് തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ കൊലപാതകത്തിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്ന് ഇതിനോടകം വ്യക്‌തമായിട്ടുണ്ട്.
അതേസമയം, കുഞ്ഞിനെ കൊല്ലാനുള്ള കത്തി വാങ്ങി നൽകിയത് ഭർത്താവ് സുലൈമാൻ ആണെന്ന മൊഴി പോലീസിന് ലഭിച്ചു. ഷാഹിദയുടെ ആവശ്യപ്രകാരമാണ് താൻ കത്തി വാങ്ങി നൽകിയതെന്ന് സുലൈമാൻ സമ്മതിച്ചിട്ടുണ്ട്.
Also Read: വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ്; മലപ്പുറത്തെ 2 സ്‌കൂളുകൾ അടച്ചുപൂട്ടി