കാസർഗോഡ്: ബിരുദ വിദ്യാർഥിയെ കൊണ്ട് കോളേജ് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചെന്ന ആരോപണത്തിന് വിശദീകരണവുമായി കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. എം രമ. വിദ്യാർഥിയെക്കൊണ്ട് കാലുപിടിപ്പിച്ചുവെന്ന എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ടിന്റെ ആരോപണങ്ങൾ തുകച്ചും അസത്യങ്ങളാണെന്ന് എം രമ വ്യക്‌തമാക്കി. വ്യക്‌തിപരമായി അപകീർത്തിപെടുത്തുന്ന പരാമർശങ്ങൾ നടത്തിയ പികെ നവാസിനെതിരെ സർക്കാർ അനുമതിയോടെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
കോളേജിൽ കോവിഡ് പ്രോട്ടോകോൾ ഭൂരിപക്ഷം വിദ്യാർഥികളും പാലിക്കുന്നുണ്ട്. അതിന് കൂട്ടാക്കാത്ത വിദ്യാർഥികളെ ഉത്തരവാദിത്തപ്പെട്ട പ്രിൻസിപ്പൽ എന്ന നിലയിൽ ശാസിച്ചിട്ടുണ്ട്. എന്നാൽ, മാസ്‌ക് അണിഞ്ഞു കൂട്ടംകൂടാതെ നിൽക്കണമെന്ന് പറഞ്ഞപ്പോൾ മുഹമ്മദ് സാബിർ സനത് എന്ന വിദ്യാർഥി അപ്രതീക്ഷിതമായി തന്നെ ഉപദ്രവിക്കാൻ കൈ ഉയർത്തി വരികയാണ് ഉണ്ടായത്. തുടർന്ന് പോലീസ് ഇടപെട്ട് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് വിദ്യാർഥിയെ കൊണ്ട് പിഴയടപ്പിച്ചു.
അതിന് ശേഷം വിദ്യാർഥി സ്വമേധയാ വന്ന് ക്രിമിനൽ കേസ് എടുത്താൽ ജീവിതം ബുദ്ധിമുട്ടിലാകുമെന്നും സഹായിക്കണം എന്നുപറഞ്ഞ് കുനിഞ്ഞു നിന്ന് മാപ്പ് പറയുകയാണ് ഉണ്ടായതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ആ വിഷയം അന്നുതന്നെ അവസാനിച്ചിരുന്നു. അത് അടവായിരുന്നെന്ന് ഇപ്പോൾ മനസിലായെന്നും, മാപ്പ് പറയുന്നതാണെന്ന പേരിൽ ആ വീഡിയോ ഒരു വ്യാജ ഫോട്ടോവെച്ചു പ്രചരിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.
കോളേജിൽ നവാഗതരായ വിദ്യാർഥികളെ സ്വീകരിക്കുന്നതിന് എല്ലാ വിദ്യാർഥി ക്യാമ്പസിൽ കൊടികളും തോരണങ്ങളും സ്‌ഥാപിച്ചിരുന്നു. എന്നാൽ, കോളേജിൽ ദേശീയ പതാക ഉയർത്തുന്ന കൊടിമരത്തിൽ എംഎസ്എഫ് വരുടെ കൊടിയും തോരണങ്ങളും കെട്ടിയത് എതിർത്തിരുന്നു. ഇത് എടുത്തുമാറ്റാൻ പറഞ്ഞത് അവർക്ക് ഇഷ്‌ടമായില്ല. അതിന്റെ പേരിൽ എംഎസ്എഫ് നേതാക്കളുടെ ഭാഗത്ത് നിന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് വ്യാജ വീഡിയോ കൂട്ടുപിടിച്ചു തനിക്കെതിരെ വ്യക്‌തിഹത്യ നടത്തുന്നതെന്ന് ഡോ. എം രമ പറഞ്ഞു.
Most Read: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു