മലപ്പുറം: ലക്ഷദ്വീപ് നിവാസികളുടെ സാധാരണ ജീവിതം ദുസഹമാക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ജനവിരുദ്ധ നടപടികളിൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധമുയരണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ സമാധാന ജീവിതം നയിക്കുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ഇവിടെയുള്ള ജനതയിൽ യാതൊരുവിധ അക്രമ സംഭവങ്ങളൊ മറ്റ് അരാജകത്വ പ്രവണതയോ കാണാറില്ല. അത്തരമൊരു ദ്വീപിൽ ഗുണ്ടാനിയമം പോലുള്ള ഭീകരനിയമം ഏർപ്പെടുത്തി സർക്കാരിനെതിരായ വിമർശനം നടത്തുന്നവരെ പീഢിപ്പിക്കുകയാണ്; മുസ്ലിം ജമാഅത്ത് പറഞ്ഞു.
കഴിഞ്ഞ വർഷം കോവിഡിന്റെ അതിപ്രസരം തടഞ്ഞ് നിറുത്തി ഗ്രീൻ സോണായി നിലനിന്ന ദ്വീപിൽ ജനങ്ങളുടെ പ്രതിഷേധം വകവെക്കാതെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും ക്വാറന്റെയിൻ സംവിധാനം എടുത്തുകളഞ്ഞും അഡ്മിനിസ്ട്രേറ്റർ നടത്തിയ തലതിരിഞ്ഞ പരിഷ്കാരത്താൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള പ്രദേശമായി മാറിയിരിക്കുകയാണ് ദ്വീപ് സമൂഹം.
ഇതിനു പുറമെ യാതൊരു തത്വദീക്ഷയുമില്ലാതെ നിരവധി പരിശീലനം ലഭിച്ച താൽക്കാലിക തൊഴിലാളികളെയും അധ്യാപകരെയും പിരിച്ചു വിടുകയാണ്. സ്കൂളുകളിലേയും അംഗൻവാടികളിലെയും ഭക്ഷണ വിതരണത്തിലിടപെട്ട് മാംസാഹാരത്തിന് വിലക്കേർപ്പെടുത്തുന്നു. രണ്ടിലധികം കുട്ടികളുള്ളവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മൽസരിക്കുന്നതിന് വിലക്ക്, ഗോവധ നിരോധനം കൊണ്ടുവരാനുള്ള ശ്രമം, തീരദേശ നിയമത്തിന്റെ മറവിൽ ഉപജീവന മാർഗമായ മീൻപിടുത്തത്തിനു പോലും കടുത്ത നിയന്ത്രണങ്ങളാണ് വരുത്തിയിരിക്കുന്നത്; മുസ്ലിം ജമാഅത്ത് പറഞ്ഞു.
ഉപകരണങ്ങളുടെ സൂക്ഷിപ്പിനും കേടുപാടുകൾ തീർക്കുന്നതിനുമായി ഉണ്ടാക്കിയ താൽക്കാലിക കെട്ടിടങ്ങൾ നശിപ്പിച്ചും ഏറ്റവും അടുത്തായി മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള മുഴുവൻ ഡയറി ഫാമും അടച്ച് പൂട്ടാൻ ഉത്തരവിട്ടിരിക്കുകയാണ്. ഇതിനെല്ലാം പുറമെ പ്രദേശത്ത് മദ്യം ലഭ്യമാക്കാനുള്ള ഗൂഢ നീക്കവും നടക്കുകയാണ്.
നൂറ്റാണ്ടുകളായി സമാധാനപൂർവം ജീവിച്ച് വരുന്ന ദ്വീപ് ജന സമൂഹത്തിന്റെ സാംസ്കാരിക വൈവിധ്യം തച്ച് തകർക്കാനുള്ള സംഘ പരിവാർ ഗൂഢ നീക്കങ്ങൾക്കെതിരെ മുഴുവൻ ജനവിഭാഗങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് നടന്ന ഓൺലൈൻ കാബിനറ്റ് യോഗത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. പിഎം മുസ്തഫ മാസ്റ്റർ എംഎന്‍ കുഞ്ഞഹമ്മദ് ഹാജി, വടശ്ശേരി ഹസന് മുസ്ലിയാര്, സികെയു മൗലവി, പിഎസ്കെ ദാരിമി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുറഹ്മാൻ സഖാഫി, പികെ ബശീര്‍ ഹാജി, അലവിക്കുട്ടി ഫൈസി എടക്കര, മുഹമ്മദ് ഹാജി മുന്നിയൂര്‍, കെപി ജമാല്‍ കരുളായി, എ അലിയാര് കക്കാട് എന്നിവർ പങ്കെടുത്തു.
Most Read: ലക്ഷദ്വീപ് വിഷയം വൈകാരികമല്ല; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ യാഥാർഥ്യങ്ങൾ വിവരിക്കുന്നു