വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതി ഭീഷണിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്‌ഥന്റെ പരാതി. മേപ്പാടി റെയ്ഞ്ച് ഓഫിസർ സമീറാണ് കോടതിയിൽ പരാതി നൽകിയത്. മാനന്തവാടി സബ് ജയിലിൽ ചോദ്യം ചെയ്യുന്നതിനിടെ മരംമുറി കേസിലെ പ്രതി ആന്റോ അഗസ്‌റ്റിൻ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് പരാതി.
കോടതി അനുമതിയോടെ ചോദ്യം ചെയ്യുന്നതിനിടെ തന്നെയും ഫോറസ്‌റ്റർ നിസാറിനെയും മാദ്ധ്യമ പ്രവർത്തകരെയും വകവരുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് പ്രതിയെ ചോദ്യം ചെയ്‌തത്. ബത്തേരി ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ പരാതി നൽകിയത്.
തനിക്കെതിരെ മരമുറി കേസിലെ പ്രതികളുടെ ഭീഷണിയുണ്ടെന്ന് കോഴിക്കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒയായിരുന്ന ധനേഷ് കുമാറും പരാതി നൽകിയിരുന്നു.
അതേസമയം മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യ ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. പ്രതികളായ ആന്റോ അഗസ്‌റ്റിൻ, റോജി അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവരാണ് ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും കസ്‌റ്റഡിയിൽ ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. പ്രതികളുടെ ജാമ്യഹരജി നേരത്തെ സുൽത്താൻ ബത്തേരി കോടതി തള്ളിയിരുന്നു.
Most Read: കർഷകസമരം; ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത് സംയുക്‌ത കിസാൻ മോർച്ച