ഗുവാഹത്തി: മിസോറാം ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി മുഖ്യമന്ത്രി സോറാംതംഗ. തന്റെ മന്ത്രിമാര്‍ക്ക് ഹിന്ദി അറിയില്ലെന്നും അതിനാല്‍ മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ സംസ്‌ഥാനത്ത് നിയമിക്കരുതെന്നും ആവശ്യപ്പെട്ടാണ് കത്ത്.
കേന്ദ്രം പുതുതായി നിയമിച്ച രേണു ശര്‍മക്ക് പകരം അഡിഷണല്‍ ചീഫ് സെക്രട്ടറി ജെസി രാംതംഗയെ സംസ്‌ഥാനത്തെ സ്‌റ്റേറ്റ് സെക്രട്ടറിയായി നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. സംസ്‌ഥാനത്തെ മന്ത്രിമാര്‍ക്ക് ഹിന്ദി മാത്രമല്ല, ഇംഗ്ളീഷും അറിയില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയുമൊത്ത് ജോലി ചെയ്യുന്നത് എല്ലാവര്‍ക്കും അസൗകര്യം ആയിരിക്കുമെന്നും ഏത് സംസ്‌ഥാനത്തായാലും ആ നാട്ടിലെ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിക്ക് മികച്ച രീതിയില്‍ ഭരണം നടത്തുക എന്നുള്ളത് ദുഷ്‌കരം ആയിരിക്കുമെന്നും സോറാംതംഗ പറഞ്ഞു. സര്‍ക്കാരിലെ ഏറ്റവും വിശ്വസ്‌തനായ അംഗമെന്ന നിലയില്‍ തന്റെ അഭ്യര്‍ഥന സ്വീകരിക്കണമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസുകാര്‍ തന്നെ കളിയാക്കുമെന്നും സോറാംതംഗ കത്തില്‍ ആവശ്യപ്പെടുന്നു.
മിസോറാം ചീഫ് സെക്രട്ടറിയായിരുന്ന ലാല്‍നുന്‍മാവിയ ചോംഗോ വിരമിച്ച ഒഴിവിലാണ് കേന്ദ്ര സര്‍ക്കാര്‍ 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്‌ഥനായ രേണു ശര്‍മയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. അതേ ദിവസം തന്നെ സംസ്‌ഥാന സര്‍ക്കാര്‍ ജെസി രാംതംഗയെ ചീഫ് സെക്രട്ടറിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവും പുറത്തിറക്കി. നിലവില്‍ സംസ്‌ഥാനത്ത് രണ്ടു ചീഫ് സെക്രട്ടറിമാരാണ് ഉള്ളത്.
Read also: അയോധ്യയിൽ ക്ഷേത്രം ആഗ്രഹിക്കാത്തവർ താലിബാൻ അനുകൂലികൾ; യോഗി ആദിത്യനാഥ്