ന്യൂഡെൽഹി: സ്‍ത്രീകളുടെ സ്വാതന്ത്ര്യത്തിനും അന്തസിനും ചിലർ തടസം നിൽക്കുകയാണെന്ന വിമർശനവുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്‌താർ അബ്ബാസ് നഖ്‌വി. താലിബാൻ മനോഭാവം പുലർത്തുന്ന പ്രഫഷണൽ പ്രക്ഷോഭകരാണ് ഇത്തരക്കാരെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
‘ലോകത്തെ എല്ലാ മതത്തിൽപെട്ട ജനങ്ങളും വസിക്കുന്ന സ്‌ഥലമാണ് ഇന്ത്യ. വളരെ വലിയ വിഭാഗം നിരീശ്വരവാദികൾ അന്തസോടെയും സാമൂഹിക– ഭരണഘടനാപരമായ അവകാശങ്ങൾ നേടിയും കഴിയുന്ന രാജ്യമാണ്. എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമത്തിനും വികാസത്തിനും വേണ്ടിയാണ് ഏഴു വർഷമായി മോദി സർക്കാർ പ്രവർത്തിച്ചത്.
ബിജെപി അധികാരത്തിൽ എത്തും മുൻപ് മുസ്‌ലിം പെൺകുട്ടികളിൽ 70 ശതമാനം പേരും സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കാറുണ്ടായിരുന്നു. ഇപ്പോൾ അതു 30 ശതമാനം ആയി ചുരുക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഈ സംഖ്യ പൂജ്യം ശതമാനമാക്കുക എന്നതാണ് ലക്ഷ്യം’- മന്ത്രി പറഞ്ഞു.
സ്‍ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്ന സർക്കാർ നിർദ്ദേശത്തെ എതിർത്തവരെയും നഖ്‌വി വിമർശിച്ചു.
Read also: ‘വിവാഹപ്രായം ഉയർത്തുന്നത് ആർഎസ്എസ് അജണ്ട’; ഡിവൈഎഫ്ഐ