ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക്. തുടർച്ചയായ മൂന്നാം ദിനവും രാഹുൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിയോടെ ഇഡി ഓഫിസിൽ എത്തുമെന്നാണ് രാഹുൽ ഗാന്ധി അറിയിച്ചിരിക്കുന്നത്.
ഇഡി നടപടിക്കെതിരെ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം ഇന്നും തുടരും. എഐസിസി ഓഫിസിന് മുന്നിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലത്തെ ചോദ്യം ചെയ്യൽ രാത്രി ഒൻപതരയോടെ പൂർത്തിയായെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ രാത്രി 11.42നാണ് പുറത്തിറങ്ങിയത്. ചോദ്യം ചെയ്യലിന് ശേഷം ഗംഗാറാം ആശുപത്രിയിൽ എത്തി വീണ്ടും സോണിയ ഗാന്ധിയെ സന്ദർശിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്‌തത്. അതേസമയം, സോണിയ ഗാന്ധി ഹാജരാകുന്ന ജൂൺ 23നും കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഇറങ്ങുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുൻപിൽ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഹാജരായത്.
Most Read: ‘മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം’, പിണറായിയേയും കുടുംബത്തേയും അറിയാം; സ്വപ്‌ന സുരേഷ്