കണ്ണൂർ: നവകേരള സദസിന് നേരെയുള്ള പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എഡിജിപി എംആർ അജിത് കുമാറാണ് മാവോ മേഖലയിലെ സുരക്ഷാ മേൽനോട്ടം വഹിക്കുന്നത്. അധിക സായുധ പോലീസ്, കമാൻഡോകൾ, രഹസ്യ പോലീസ് എന്നിവരും യാത്രയിലുടനീളം ഉണ്ടാവും.
നവകേരള സദസ് കണ്ണൂർ ജില്ലയിൽ തുടരുകയാണ്. കണ്ണൂർ, അഴീക്കോട്, ധർമ്മടം, തലശേരി ഭാഗങ്ങളിലാണ് ഇന്നത്തെ പര്യടനം. കണ്ണൂരിലെ മലയോര മേഖലകളിലും വയനാട്ടിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രാവിലെ പത്തരയ്‌ക്ക് മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനവും ഉണ്ടാവും. അതിനിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷ യുവജന സംഘടനകൾ.
നവകേരള സദസ് വേദിയിലേക്ക് മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. പ്രവർത്തകരോട് സംയമനം പാലിക്കാൻ സിപിഐഎം നേതൃത്വം നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കേരള സദസിന്റെ പ്രത്യേക ബസിനു നേരെ കണ്ണൂർ കല്യാശേരിയിൽ വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തിരുന്നു.
Most Read| ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; ചീഫ് സെക്രട്ടറിക്കും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ്