ഉത്തര്‍പ്രദേശ്: ബാബരി മസ്ജിദ് ഭൂമി ഉടമസ്ഥത സംബന്ധിച്ച കേസിലെ വിധിയനുസരിച്ച് ലഭ്യമായ 5 ഏക്കര്‍ സ്ഥലത്ത് മസ്ജിദ് പണിയുന്നു. അയോധ്യയിലെ ധന്നിപൂര്‍ ഗ്രാമത്തില്‍ അനുവദിക്കപ്പെട്ട അഞ്ച് ഏക്കര്‍ സ്ഥലത്താണ് മസ്ജിദ് പണിയുക. ഹിന്ദുത്വ ഭീകരവാദികള്‍ 1992-ല്‍ തകര്‍ത്ത ബാബരി മസ്ജിദിന്റെ അതേ മാതൃകയിലും വലിപ്പത്തിലുമായിരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്, പള്ളി നിലനിന്നിരുന്ന 2.7 ഏക്കര്‍ കോമ്പൌണ്ട് ഭൂമിക്ക് പകരമായി മസ്ജിദ് നിര്‍മിക്കാന്‍ മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്ന് വിധിച്ചിരുന്നു. വിധിയിലൂടെ ലഭ്യമായ സ്ഥലത്ത് നിര്‍മ്മിക്കുന്ന മസ്ജിദിനോട് അനുബന്ധമായി ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവയും കൂടി ഉള്‍പ്പെടുത്തുന്നുണ്ട്. മസ്ജിദ് നിര്‍മാണത്തിനായി രൂപീകരിച്ച ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി.
15,000 ചതുരശ്ര അടിയിലാണ് മസ്ജിദ് പണിയുന്നത്. കൂടാതെയാണ് ആശുപത്രി, ലൈബ്രറി, മ്യൂസിയം തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലാ പ്രഫസര്‍ എസ് എം അക്തര്‍ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കും. ജാമിയ മില്ലിയയിലെ തന്നെ ആര്‍ക്കിടെക്ച്ചര്‍ വിഭാഗത്തിലെ പ്രൊഫസറാണ് അക്തര്‍. ഇന്ത്യന്‍ ധാര്‍മികതയും ഇസ്ലാമിന്റെ ചൈതന്യവും ഒരുമിക്കുന്ന രീതിയിലായിരിക്കും പള്ളിയും ആശുപത്രിയും ലൈബ്രറിയും മ്യൂസിയവും ഉള്‍കൊള്ളുന്ന സമുച്ചയം. റിട്ടയേര്‍ഡ് പ്രഫസര്‍ പുഷ്പേഷ് പന്ത് ആയിരിക്കും മ്യൂസിയം നടത്തിപ്പിന്റെ മുഖ്യ ഉപദേഷ്ടാവ്. അക്തര്‍ വിശദീകരിച്ചു.
ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കേസുകളില്‍ ഒന്നായിരുന്നു ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ്. 1885-ല്‍ ബാബരി ഭൂമിയുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ തുടങ്ങി 134 വര്‍ഷത്തെ നിയമയുദ്ധത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. നീണ്ട 40 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനുശേഷമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസില്‍ വിധി പറഞ്ഞത്. പള്ളി തകര്‍ത്തത് നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്നും എന്നാല്‍ 1857-നു മുമ്പ് ഈ ഭൂമി പൂര്‍ണമായി മുസ്ലിംകളുടെ കൈവശമായിരുന്നു എന്നതിന് തെളിവില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു.