ന്യൂഡെൽഹി: യുകെയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തെ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്‌ധർ. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ആരോഗ്യ പ്രവർത്തകരുടെ വെബിനാറിൽ ഡെൽഹി എയിംസ് ഉൾപ്പടെയുള്ള കേന്ദ്രങ്ങളിലെ വിദഗ്‌ധർ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചു.
ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ 25 പേരിലാണ് സ്‌ഥിരീകരിച്ചിട്ടുള്ളത്. മാനദണ്ഡങ്ങൾ പ്രകാരം ഇവരെല്ലാം തന്നെ ഐസൊലേഷനിലാണ് കഴിയുന്നത്. പുതിയ വൈറസിന്റെ വ്യാപനം തടയേണ്ടത് അത്യാവശ്യമാണ്. എങ്കിലും, ഇതിനെ പറ്റി വലിയതോതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യ വിദഗ്‌ധർ വ്യക്‌തമാക്കി.
ഇപ്പോൾ കണ്ടെത്തപ്പെട്ടിട്ടുള്ള യുകെ വൈറസ് രോഗം തീവ്രമാക്കാൻ കഴിവുള്ളതല്ല. അങ്ങനെ തെളിയിക്കുന്ന ഒരു വിവരങ്ങളും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇതിനെതിരെ വാക്‌സിൻ ഫലപ്രദമാകില്ല എന്ന പ്രചാരണങ്ങളും വിശ്വസിക്കരുതെന്ന് ഡോക്‌ടർമാരുടെ സംഘം നിർദ്ദേശിച്ചു. അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യുന്നത് ഗുണകരമല്ലെന്നും ഫോർട്ടിസ് ആശുപത്രിയെ പ്രതിനിധീകരിച്ച് ഡോ. ജെസി സൂരി പറഞ്ഞു.
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെന്നും മെഡിക്കൽ സംഘം വിലയിരുത്തി. ഇന്ത്യയിലെ വലിയൊരു വിഭാഗം കോവിഡിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നതെന്ന് ഡോക്‌ടർമാർ പറയുന്നു. മഹാരാഷ്‌ട്രയിലെ ധാരാവിയാണ് അതിന് ഉദാഹരണമായി മെഡിക്കൽ സംഘം ചൂണ്ടിക്കാട്ടിയത്. 10 ലക്ഷത്തോളം ജനങ്ങൾ തിങ്ങി പാർക്കുന്ന ചേരി പ്രദേശമായ ധാരാവിയിൽ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ദിവസം ഉണ്ടായിട്ടുണ്ട്. ഇത് വളരെയധികം പ്രതീക്ഷയും ആശ്വാസവും നൽകുന്ന കാര്യമാണ്.
Also Read: സർവകലാശാലകളിൽ താൽകാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താൻ നീക്കം