ന്യൂഡെൽഹി: ബ്രിട്ടണിൽ കണ്ടുതുടങ്ങിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധിച്ച ഇന്ത്യയിലെ ആളുകളുടെ എണ്ണം 109 ആയി. ഇന്നലെ ഇത് 102 ആയിരുന്നുവെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ജനുവരി 11 വരെ ജനിതകമാറ്റം സംഭവിച്ച കോവിഡ് ബാധിച്ചവരുടെ എണ്ണം 96 ആയിരുന്നു.
സ്‌ഥിതിഗതികൾ ശ്രദ്ധാപൂർവം നിരീക്ഷിച്ചു വരികയാണെന്നും ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് റിപ്പോർട് ചെയ്‌ത സംസ്‌ഥാനങ്ങൾക്ക് നിരന്തരം മാർഗനിർദേശങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രാലയം വ്യക്‌തമാക്കി.
നിലവിൽ പുതിയ തരം കോവിഡ് വൈറസ് സ്‌ഥിരീകരിക്കുന്നവരെ അതത് സംസ്‌ഥാന സർക്കാർ നിശ്‌ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി ഐസൊലേഷനിൽ പാർപ്പിച്ചാണ് ചികിൽസിക്കുന്നത്.
പുതിയ തരം കോവിഡ് വൈറസിന്റെ സാന്നിധ്യം ഡെൻമാർക്ക്, നെതർലാൻഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, ജർമ്മനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഇതിനകം റിപ്പോർട് ചെയ്‌തിട്ടുണ്ട്.
ബ്രിട്ടണിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയതിനെ തുടർന്ന് 2020 ഡിസംബർ 22 മുതൽ യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇന്ത്യയും യുകെയും തമ്മിലുള്ള വിമാന സർവീസുകൾ 2021 ജനുവരി 8 മുതൽ പുനരാരംഭിച്ചു.
യാത്രക്കാർക്ക് വിമാനത്തിൽ കയറുന്നതിന് മുമ്പും ഇന്ത്യയിൽ എത്തിയതിനു ശേഷവും ആർടി-പിസിആർ പരിശോധന നിർബന്ധമാക്കിയിരുന്നു. കൂടാതെ ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ എണ്ണം ആഴ്‌ചയിൽ 60ൽ നിന്ന് 30 ആക്കി കുറക്കുകയും ചെയ്‌തിരുന്നു.
Kerala News: ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന് 11 കേസുകളിൽ കൂടി ജാമ്യം