യൂറോപ്പ് : ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തിയതോടെ കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ച് ലോകരാജ്യങ്ങള്‍. ലണ്ടനിലും, തെക്കന്‍ ഇംഗ്‌ളണ്ടിലും കണ്ടെത്തിയ അതിവ്യാപന ശേഷിയുള്ള കോവിഡ് വൈറസ് തന്നെയാണ് മറ്റിടങ്ങളിലും കണ്ടെത്തിയതെന്നത് കൂടുതല്‍ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. ഫ്രാന്‍സ്, സ്വീഡന്‍, സ്‌പെയിൻ, ക്യാനഡ, പോര്‍ച്ചുഗലിന്റെ ഭാഗമായ മഡെയ്‌റ ദ്വീപസമൂഹം എന്നിവിടങ്ങളിലാണ് പുതുതായി വൈറസ് കണ്ടെത്തിയത്.
ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാനിധ്യം കൂടുതല്‍ രാജ്യങ്ങളില്‍ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ജപ്പാനില്‍ ഈ മാസം 30ആം തീയതി വരെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ ചൈനയില്‍ ബെയ്‌ജിങ് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ ആരോഗ്യ അടിയന്തിരാവസ്‌ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ 27 രാജ്യങ്ങളിലും മുതിര്‍ന്ന പൗരൻമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്‍ വിതരണം ചെയ്‌തുതുടങ്ങി.
ഫൈസര്‍ വാക്‌സിനൊപ്പം മൊഡേണ വാക്‌സിനും വിതരണ അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാൻ ജനുവരി 6ആം തീയതി യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി യോഗം ചേരും. കൂടാതെ ബ്രിട്ടനില്‍ ഓക്‌സ്‌ഫഡ്- ആസ്ട്രസെനക്ക വാക്‌സിന്‍ വിതരണം ജനുവരി 4ആം തീയതി മുതല്‍ ആരംഭിക്കും. അടുത്ത രണ്ടാഴ്‌ചക്കകം 20 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനത്തിലാണ് ബ്രിട്ടന്‍. ഓക്‌സ്‌ഫഡ് അല്ലെങ്കില്‍ ഫൈസര്‍ വാക്‌സിന്‍ വിതരണം ചെയ്യാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
Read also : പ്രധാനമന്ത്രി ഈസ്‌റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ പെരുമാറരുത്; കോൺഗ്രസ്