തൃശൂര്‍ : കോവിഡ് വ്യാപനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നൽകാന്‍ തീരുമാനമായി. ഇനിമുതല്‍ ക്ഷേത്രത്തില്‍ പ്രതിദിനം 3000 പേര്‍ക്ക് പ്രവേശനം നല്‍കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ ക്ഷേത്രത്തില്‍ വച്ച് നടത്തുന്ന വിവാഹങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്കും ഇളവുകള്‍ ഉണ്ടാകും.
കോവിഡ് സ്‌ഥിതിഗതികള്‍ വിലയിരുത്താനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും സംഘം ക്ഷേത്രത്തില്‍ എത്തിയിരുന്നു. മെഡിക്കല്‍ സംഘത്തിന്റെ പരിശോധനകള്‍ക്ക് ശേഷമാണ് ക്ഷേത്രത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള തീരുമാനം എടുത്തത്. ക്ഷേത്രത്തില്‍ നിലവില്‍ 2000 പേര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കിയിരുന്നത്.
ഭക്‌തര്‍ക്ക് പ്രവേശനം നല്‍കുന്നത് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണെന്ന് മെഡിക്കല്‍ സംഘത്തിന് ബോധ്യമായി. ആളുകള്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം തന്നെ ക്ഷേത്രത്തിലെ ജീവനക്കാര്‍ എൻ 95/ ത്രീ ലെയര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശവും കൃത്യമായി പാലിക്കുന്നത് മെഡിക്കല്‍ സംഘത്തിന് ബോധ്യമായതിനെ തുടര്‍ന്നാണ് ക്ഷേത്രത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കാനുള്ള അനുമതി ലഭിച്ചത്.
Read also : വനിതാ ഗായകരെ ലക്ഷ്യമിട്ട് തട്ടിപ്പ്; ചതിയില്‍ വീഴരുതെന്ന് ഷാന്‍ റഹ്‍മാന്‍