വെല്ലിംഗ്ടൺ: രാജ്യത്തെ എല്ലാ വിഭാഗങ്ങളിലും പെടുന്ന ജനങ്ങൾക്കിടയിലെ പുകവലി കുറക്കാൻ കർമപദ്ധതി ആവിഷ്‌കരിച്ച് ന്യൂസീലൻഡ്. 2025ഓടെ ജങ്ങൾക്കിടയിലെ ദൈനംദിന പുകവലി വ്യാപനം അഞ്ച് ശതമാനത്തിൽ താഴെയായി കുറക്കാൻ ലക്ഷ്യമിട്ടാണ് പുകവലി രഹിത പ്രവർത്തന പദ്ധതിക്ക് തുടക്കം കുറിച്ചത്.
സ്‌മോക് ഫ്രീ ഔട്ടേറോവ 2025 ആക്ഷൻ പ്ളാൻ(Smokefree Aotearoa 2025) എന്നറിയപ്പെടുന്ന പദ്ധതിയിൽ പുകയില ഉൽപന്നങ്ങളുടെ ലഭ്യതയും ആസക്‌തിയും ആകർഷകത്വവും കുറക്കാനുള്ള 6 പ്രധാന നയങ്ങളാണ് ഉള്ളതെന്ന് ആരോഗ്യ സഹമന്ത്രി ആയിഷ വെറാൾ പാർലമെന്റിൽ അറിയിച്ചു.
പുകലയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളുടെ എണ്ണം കുറക്കുക, പുകവലിക്കുന്നവരെ അത് ഉപേക്ഷിക്കാൻ സഹായിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ പുകവലിയിലേക്ക് ആസക്‌തരാകാതിരിക്കാൻ ആയി സിഗരറ്റിലും മറ്റും നിക്കോട്ടിന്റെ അളവ് കുറക്കുമെന്നും വെറാൾ പറഞ്ഞു.
കുട്ടികൾക്കും മറ്റും പുകയില ഉൽപന്നങ്ങൾ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാക്കുമെന്നും യുവാക്കളെയും മറ്റും ആകർഷിക്കുന്ന നിലയിൽ പുകയില ഉൽപന്നങ്ങൾ രൂപകൽപന ചെയ്യുന്നത് തടയുമെന്നും മന്ത്രി പറഞ്ഞു.
ന്യൂസീലൻഡിൽ ഓരോ വർഷവും പുകവലി മൂലം ഏകദേശം 4,500 മുതൽ 5,000 വരെ ആളുകളാണ് മരണപ്പെടുന്നത്. പുകവലി മൂലമോ അതുമായുള്ള സമ്പർക്കം മൂലമോ പ്രതിദിനം 12 മുതൽ 13 വരെ ആളുകളാണ് രാജ്യത്ത് മരണപ്പെടുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
Most Read: മഹാരാഷ്‍ട്രയിലെ ആദ്യ ഒമൈക്രോൺ രോഗി ആശുപത്രി വിട്ടു