തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നാല് ദിവസം പ്രായമായ ആൺകുഞ്ഞ് നിലത്ത് വീണതായി പരാതി. സുരേഷ്- ഷീല ദമ്പതികളുടെ കുട്ടിയാണ് നിലത്ത് വീണത്. കുഞ്ഞിന്റെ തലക്കേറ്റ പരിക്ക് ഗുരുതരമല്ല. നിലവിൽ എസ്‌എടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റ് ശാരീരിക പ്രശ്‌നങ്ങളില്ലെന്നാണ് വിവരം.
കുട്ടിയെ ഇന്ന് ഡിസ്‌ചാർജ് ചെയ്യാനിരിക്കെയാണ് സംഭവം. ശരീരത്തിൽ മഞ്ഞനിറം ഉള്ളതിനാൽ പരിശോധനക്ക് ശേഷം ഡിസ്‌ചാർജ് ചെയ്യാമെന്ന് ഡോക്‌ടർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. കുഞ്ഞിന്റെ അമ്മൂമ്മ പരിശോധനാ സ്‌ഥലത്ത് എത്തി. നഴ്‌സ് കുഞ്ഞിനെ എടുത്ത് വാമറിൽ കിടത്തുന്നതിനിടെയാണ് താഴെ വീണതെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടി വീണ കാര്യം താമസിച്ചാണ് അറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
കുട്ടി താഴെ വീണെന്നും എസ്‌എടിയിലേക്ക് കൊണ്ടുപോകണമെന്നും അധികൃതർ പറഞ്ഞതായി കുട്ടിയുടെ അച്ഛൻ സുരേഷ് കുമാർ പറഞ്ഞു. അധികൃതരുടെ കയ്യിൽ നിന്നാണ് അബദ്ധം പറ്റിയത്. രക്‌തം എടുക്കുന്ന സമയത്ത് ഭാര്യയുടെ അമ്മയോട് മാറി നിൽക്കാൻ പറഞ്ഞു. ആ സമയത്താണ് കുഞ്ഞ് വീണതെന്നും സുരേഷ് പറയുന്നു.
Most Read: ജീവൻ പണയപ്പെടുത്തി ടിക് ടോക്ക് ചലഞ്ച്; സ്വയം കഴുത്ത് ഞെരിച്ച് കുട്ടികൾ മരിച്ചു, റിപ്പോർട്