തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ മരിച്ച ദമ്പതികളുടെ മക്കൾക്ക് വീടും സ്‌ഥലവും നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ. “അവരുടെ ഉറ്റവർ ജീവനോടെ ഇരിക്കുമ്പോൾ അവരെ സഹായിക്കാൻ നമുക്ക് ആർക്കും സാധിച്ചില്ല. ആ കുറ്റബോധത്തോടെ തന്നെ ഇവർക്കൊരു സ്‌ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുന്നു” ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
സാമ്പത്തിക സഹായമാണ് അവർക്ക് വേണ്ടതെങ്കിൽ അത് നൽകുമെന്നും അതല്ലെങ്കിൽ വീടും സ്‌ഥലവും നൽകുമെന്നും ഷാഫി പറമ്പിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിച്ചിരുന്നത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവർക്ക് മുന്നിൽ കുടിയൊഴിപ്പിക്കൽ തടയാനായി ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്‍മഹത്യ ഭീഷണി മുഴക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ഈ മാസം 22നാണ് സംഭവം. കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിൽ എത്തിയപ്പോഴാണ് രാജൻ ഭാര്യയെ ചേർത്തുപിടിച്ചുകൊണ്ട് ലൈറ്റർ കത്തിച്ചത്. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെ ഇരുവർക്കും പൊള്ളലേൽക്കുകയിരുന്നു. ഇന്നലെ പുലർച്ചെയോടെ രാജനും രാത്രിയിൽ ഭാര്യ അമ്പിളിയും മരിച്ചു.
Read also: നടിയെ ആക്രമിച്ച കേസ്; പുതിയ പ്രോസിക്യൂട്ടറെ ഉടന്‍ നിയമിക്കും