നിലമ്പൂർ: ആമസോൺ നദീതടങ്ങളിൽ കണ്ടുവരുന്ന ആനത്താമരയും ആദിവാസി മുത്തശ്ശിയുമായി പുതിയരൂപത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ നിലമ്പൂരിലെ തേക്ക് മ്യൂസിയം ഒരുങ്ങി. ഇന്ന് മുതൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 15നാണ് മ്യൂസിയവും അതിനോട് ചേർന്നുള്ള ജൈവ വൈവിധ്യ ഉദ്യാനവും അടച്ചത്.
കേരള വനം റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രമാണ് മ്യൂസിയം. ഈ കെട്ടിടത്തിന്റെ പുറകിലാണ് വിശാലമായ ജൈവവൈവിധ്യ ഉദ്യാനം സ്‌ഥിതി ചെയ്യുന്നത്. നീണ്ട കാലയളവിന് ശേഷം തുറക്കുന്ന മ്യൂസിയത്തിലെ മുഖ്യ ആകർഷണം ആനത്താമരയാണ്. ബെംഗളൂരുവിലെ ലാൽബാഗ് പാർക്കിൽ നിന്നാണ് ഏറെ പ്രത്യേകതകളുള്ള ആനത്താമരയുടെ ചെടി കൊണ്ടുവന്നത്.
പച്ചനിറത്തിൽ വലിയ വട്ടത്തിലുള്ള ഇതിന്റെ ഇലകളിൽ നാല്-അഞ്ച് കിലോയുള്ള കുട്ടികളെ ഇരുത്താനാകും. ഇലയുടെ അടിഭാഗം മുഴുവൻ മുള്ളുകളാണ്. സാധാരണ താമരപ്പൂക്കൾ കൂടുതൽ ദിവസം നിൽക്കുമെങ്കിൽ ഇവ ഒരു ദിവസം കൊണ്ട് തന്നെ ഇല്ലാതാവും. രാവിലെ വിരിയുമ്പോൾ വെള്ളനിറത്തിലുള്ള പൂക്കളുടെ ഇതളുകൾ വൈകുന്നേരത്തോടെ പിങ്ക് നിറത്തിലേക്കു മാറും.
തിരുവനന്തപുരത്തെ ജവാഹർലാൽ നെഹ്രു ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലും ബെംഗളൂരുവിലും മാത്രമാണ് ഇത്തരത്തിലുള്ള ആനത്താമര ഉള്ളതെന്ന് അധികൃതർ പറയുന്നു.
ചിതറിക്കിടക്കുന്ന മുടിയും വലിയ കമ്മലുമെല്ലാമായി ആദിവാസി മുത്തശ്ശിയുടെ ശിൽപവും നിർമ്മിച്ചിട്ടുണ്ട്. ഇത് മ്യൂസിയത്തിന് കൂടുതൽ കൗതകം നൽകുന്നു. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് 10 വയസിന് താഴെയുള്ള കുട്ടികൾക്കും അറുപത് വയസ് കഴിഞ്ഞവർക്കും മ്യൂസിയത്തിൽ പ്രവേശനം ഉണ്ടാവില്ല.
Read Also: തദ്ദേശ തിരഞ്ഞെടുപ്പ്; മുഹമ്മദ് ഷുഹൈബിന് യുഡിഎഫ് പിന്തുണയില്ല