കോഴിക്കോട്: സംസ്‌ഥാനത്ത് നിപ്പ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം കോഴിക്കോട്ടേക്ക് എത്തും. നാഷണൽ സെന്റർ ഫോർ ഡിസിസ് കൺട്രോൾ ടീമാണ് സംസ്‌ഥാനത്ത് എത്തുക. രോഗ നിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പു നല്‍കി.
ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്‌ഥിരീകരിച്ച ഒൻപതാം വാർഡ് അടച്ചു. രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം.
സമീപ വാർഡുകളായ നായർക്കുഴി, കൂളിമാട്, പുതിയടം വാർഡുകൾ ഭാഗികമായി അടച്ചു. അതീവ ജാഗ്രത പുലർത്താൻ പ്രദേശവാസികളോട് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി കഴിഞ്ഞു. രോഗ ലക്ഷണമുള്ളവർ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
അതേസമയം, കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട അഞ്ച് പേർക്കും രോഗ ലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 17 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. നിപ്പ പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഇന്ന് യോഗം ചേരും.
National News: പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണിൽ വീണ്ടും സ്വർണമണിഞ്ഞ് ഇന്ത്യ