കോഴിക്കോട്: സംസ്‌ഥാനത്ത് നിപ രോഗം സ്‌ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീമാണ് കോഴിക്കോട് എത്തിയത്. മരണപ്പെട്ട കുട്ടി റംബൂട്ടാന്‍ കഴിച്ചെന്ന് കരുതുന്ന സ്‌ഥലം സന്ദര്‍ശിച്ച സംഘം ഇവിടെ നിന്നും റംബൂട്ടാന്‍ സാംപിളുകളും ശേഖരിച്ചു.
അതേസമയം പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ മെഡിക്കല്‍ കോളേജ് വകുപ്പ് മേധാവികളുടെ യോഗം ചേരുന്നുണ്ട്. യോഗത്തില്‍ പങ്കെടുക്കാനായി ആരോഗ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരുടെ സംഘം മെഡിക്കല്‍ കോളേജില്‍ എത്തി.
നിലവിൽ രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ സ്‌ഥിരീകരിച്ച ഒന്‍പതാം വാര്‍ഡ് അടച്ചു. സമീപ വാര്‍ഡുകള്‍ ഭാഗീകമായും അടച്ചിട്ടുണ്ട്.
പ്രദേശവാസികളോട് അതീവ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Malabar News: കൂറ്റനാട്-മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു