പെഗാസസ് ഫോൺ ചോർത്തൽ; ഇത്തരം ചാരപ്പണികൾ വൃത്തികെട്ടതെന്ന് നിതീഷ് കുമാര്‍

By Syndicated , Malabar News
Nithish Kumar
Ajwa Travels

പാറ്റ്‌ന: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇത്തരം ചാരപ്പണികൾ വൃത്തികെട്ടതാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ആരെയായാലും ഇങ്ങനെ ശല്യപ്പെടുത്തുന്നതു ശരിയല്ല. ഇരയാകുന്നവരുടെ ജോലി തടസപ്പെടുത്തുന്ന രീതി ശരിയല്ലെന്നും നിതീഷ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിമാർ, ആർഎസ്‌എസ്‌ നേതാക്കൾ, സുപ്രീം കോടതി ജഡ്‌ജിമാർ, പത്രപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. പെഗാസസ് എന്ന ഇസ്രയേല്‍ നിര്‍മിത ചാര സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഫോണ്‍ ചോര്‍ത്തിയത്. രാജ്യത്തെ പ്രധാനപ്പെട്ട മാദ്ധ്യമ സ്‌ഥാപനങ്ങളായ ഹിന്ദുസ്‌ഥാന്‍ ടൈംസ്, ദി വയര്‍, ഇന്ത്യാ ടുഡേ, നെറ്റ് വര്‍ക്ക് 18, ദി ഹിന്ദു, ഇന്ത്യന്‍ എക്‌സ്‌പ്രസ് തുടങ്ങിയ മാദ്ധ്യമങ്ങളിലെ ജേര്‍ണലിസ്‌റ്റുകളുടെ ഫോണുകളാണ് ചോര്‍ത്തിയിരിക്കുന്നത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണുകൾ ചോര്‍ത്തിയതായി ദി വയർ ഇന്ന് റിപ്പോർട് പുറത്തുവിട്ടിരുന്നു. രാഹുൽ എഐസിസി അധ്യക്ഷനായിരുന്ന 2018,19 കാലഘട്ടത്തിലാണ് ഫോൺ ചോർത്തിയത്. ഈ സമയത്ത് തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോർത്തിയത്. ആ സമയത്ത് പ്രിയങ്കാ ഗാന്ധിക്ക് ഫോൺ ചോർത്തപ്പെട്ടുവെന്ന അലർട് മെസേജ് വന്നിരുന്നു. അന്നത് വിവാദമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയത് എന്ത് തീവ്രവാദം തടയാനാണ് എന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചു. മോദി സർക്കാർ നിയമവിരുദ്ധമായി പൗരൻമാരെ നിരീക്ഷിക്കുകയാണ്. സുരക്ഷാ സേനയുടെ തലവൻമാരെ പോലും മോദി സർക്കാർ വെറുതെ വിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. രാഹുലിനെയും പ്രിയങ്കയെയും കൂടാതെ തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ, ടിഎംസി നേതാവ് അഭിഷേക് ബാനർജി തുടങ്ങിയവരും ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ ഉണ്ടെന്നാണ് വിവരം.
Pegasus

ഇവരെ കൂടാതെ അന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക ലവാസ, കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ്, പ്രഹ്‌ളാദ് പട്ടേല്‍, പ്രവീൺ തോഗാഡിയ, എന്നിവരുടെ ഫോണും ചോർത്തപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുന്‍ ചീഫ് ജസ്‍റ്റിസ് രഞ്‌ജന്‍ ഗൊഗോയിക്കെതിരെ പീഡന പരാതി ഉന്നയിച്ച സുപ്രീംകോടതി ജീവനക്കാരിയുടെ ഫോണും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിട്ടുണ്ട്.

വിവാദത്തെ തുടർന്ന് വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ അടിസ്‌ഥാന രഹിതവും വാസ്‌തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു. ശക്‌തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായ ഇന്ത്യ എല്ലാ പൗരൻമാരുടെയും മൗലികാവകാശമായ സ്വകാര്യത മാനിക്കാൻ പ്രതിജ്‌ഞാബദ്ധമാണ് എന്നും സർക്കാർ വിശദീകരിച്ചു.

ഇസ്രയേൽ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സൈബർ കമ്പനിയായ എൻഎസ്‌ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്‌റ്റ്‌വെയർ പ്രോഗ്രാമാണ് പെഗാസസ്. മൊബൈൽ ഫോണുകളിൽ നുഴഞ്ഞുകയറി പാസ്‌വേഡ് അടക്കമുള്ള സ്വകാര്യ വിവരങ്ങൾ, ക്യാമറ, മൈക്രോഫോൺ, ജിപിഎസ് ലൊക്കേഷൻ തുടങ്ങി മുഴുവൻ വിവരങ്ങളും ഇതിലൂടെ ചോർത്താൻ സാധിക്കും.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാദ്ധ്യമ സ്‌ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പുറത്തു വന്നത്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാദ്ധ്യമ സ്‌ഥാപനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തു വരുന്ന വിവരം. പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ തന്നെ പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ വിലയ്‌ക്ക് വാങ്ങി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്താറുണ്ട് എന്നാണ് മാദ്ധ്യമ കൂട്ടായ്‌മ വ്യക്‌തമാക്കുന്നത്.

Read also: ഇന്ത്യയുടെ വികസനം താളം തെറ്റിക്കാനുള്ള ഗൂഢാലോചന; ഫോൺ ചോർത്തലിൽ അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE