ചെന്നൈ: തമിഴ്‌നാട്ടിലെ മരക്കാണത്തിനും പുതുച്ചേരിക്കും ഇടയില്‍ വീശിയ നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്നുമരണം. രണ്ടുപേര്‍ ചെന്നൈയിലും ഒരാള്‍ നാഗപട്ടണത്തുമാണ് മരണപ്പെട്ടത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അപകട, വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളില്‍ നിന്ന് 2,27,300 പേരെ മാറ്റിപ്പാര്‍പ്പിച്ചു. തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാപക കൃഷിനാശവുമുണ്ടായി.
ചെന്നൈയില്‍ ഒരാള്‍ മരം കടപുഴകി വീണും മറ്റൊരാള്‍ ഷോക്കേറ്റുമാണ് മരണപ്പെട്ടത്. ചെന്നൈ റോയപ്പേട്ട് റോഡിലൂടെ നടക്കുമ്പോഴാണ് അമ്പതുകാരന്റെ മേല്‍ മരം കടപുഴകിവീണത്. കോയമ്പേട്ട് വീടിന്റെ മട്ടുപ്പാവില്‍ പൊട്ടിവീണ വൈദ്യുത കേബിളില്‍ നിന്നായിരുന്നു ബിഹാര്‍ സ്വദേശിയായ ഇരുപത്തേഴുകാരന് ഷോക്കേറ്റത്. ബൈക്കില്‍ സഞ്ചരിക്കവെ കാറ്റില്‍ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണില്‍ ഇടിച്ചാണ് നാഗപട്ടണം ജില്ലയിലെ വേദാരണ്യത്ത് പതിനാറുകാരന്റെ മരണം.
ബുധനാഴ്‌ച രാത്രി 11.30നും വ്യാഴാഴ്‌ച പുലര്‍ച്ചെ 2.30നും ഇടയിലാണ് ചുഴലിക്കാറ്റ് കരകടന്നത്. പൂര്‍ണമായും കരയില്‍ കടന്നശേഷം ദുര്‍ബലമായ കാറ്റ് ദിശമാറി ആന്ധ്രയിലേക്ക് കടന്നു.
മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തിലാണ് കാറ്റ് വീശിയത്. പ്രാഥമിക കണക്കുകള്‍ പ്രകാരം 101 വീടുകള്‍ നാശം സംഭവിച്ചിട്ടുണ്ട്. 26 കന്നുകാലികള്‍ ചത്തു. ചെന്നൈ, കടലൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, വിഴുപുരം തുടങ്ങിയ ജില്ലകളില്‍ മരങ്ങള്‍ കടപുഴകിവീഴുകയും വൈദ്യുത തൂണുകള്‍ നശിക്കുകയും ചെയ്‌തു. കാറ്റിനൊപ്പം പെയ്‌ത മഴയില്‍ ചെന്നൈ, കടലൂര്‍, വിഴുപുരം തുടങ്ങിയിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
അതേസമയം മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടതിനാല്‍ നാശനഷ്‌ടങ്ങള്‍ കുറക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. 3085 ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാക്കിയിരുന്നുവെന്നും ആളുകളെ ക്യാമ്പുകളില്‍നിന്ന് ഘട്ടംഘട്ടമായി വീടുകളില്‍ തിരിച്ചെത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പുതുച്ചേരിയിലും കാരക്കലിലും ശനിയാഴ്‌ചവരെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: സിഎം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
ചുഴലിക്കാറ്റിനെ തുടര്‍ന്ന് താല്‍കാലികമായി അടച്ച ചെന്നൈ വിമാനത്തവളത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്‌ച രാവിലെ ഒമ്പതോടെ പുനരാരംഭിച്ചിരുന്നു. കൂടാതെ കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള തീവണ്ടി സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ മെട്രോ, സബര്‍ബന്‍ തീവണ്ടി സര്‍വീസുകളും പുനരാരംഭിച്ചു. മാത്രവുമല്ല നേരത്തെ റദ്ദാക്കുമെന്ന് അറിയിച്ചിരുന്ന സര്‍വീസുകളും നടത്തിയതായി അധികൃതര്‍ അറിയിച്ചു. ദുരന്ത സാധ്യതയുള്ള ജില്ലകളിലെ നിര്‍ത്തിവെച്ചിരുന്ന ബസ് സര്‍വീസുകളും വീണ്ടും തുടങ്ങി.
അതേസമയം കാറ്റ് ആന്ധ്രയിലേക്ക് കടന്ന സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളിലും വെല്ലൂര്‍, റാണിപ്പേട്ട്, തിരുപത്തൂര്‍, ധര്‍മപുരി, തിരുവണ്ണാമല എന്നീ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also: കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി