തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി എംഎൽഎ ഒ രാജഗോപാൽ. സംസ്‌ഥാനത്ത് ബിജെപിയും സിപിഎമ്മുമായി ഒരു ബാന്ധവവുമില്ല. ഡെൽഹിയിൽ നിന്ന് കേരളത്തില്‍ ഇങ്ങനെയൊരു ബാന്ധവം കണ്ടെത്താനുള്ള സാമർഥ്യം അപാരമെന്നും ഒ രാജഗോപാൽ സ്വകാര്യ ചാനലിനോട് പറഞ്ഞു. ബാലശങ്കറിന് സീറ്റ് നിഷേധിച്ചവരാണ് ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിൽ സിപിഎം-ബിജെപി ബാന്ധവമെന്നത് അദ്ദേഹത്തിന്റെ കണ്ടെത്തലാണ്. അങ്ങനെയൊരു ബാന്ധവമില്ല. സ്‌ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മൽസരിക്കണം. സ്‌ത്രീകൾക്കും യുവാക്കൾക്കും അവസരം കൊടുക്കണമെന്നും രാജഗോപാല്‍ കൂട്ടിച്ചേർത്തു.
ബാലശങ്കറിന്റെ ആരോപണങ്ങള്‍ തള്ളി കുമ്മനം രാജശേഖരനും രംഗത്ത് എത്തി. ബിജെപിയും സിപിഐഎമ്മും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ആരോപണം അടിസ്‌ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്‌തമാകും. ആരുമായും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കേണ്ട ആവശ്യം ബിജെപിക്ക് ഇല്ല. പലരും പല അഭിപ്രായങ്ങളും പറയും. അതൊന്നും ബിജെപിയുടെ അഭിപ്രായമല്ലെന്നും ഓരോരുത്തരുടെയും വ്യക്‌തിപരമായ കാഴ്‌ചപ്പാടാണെന്നും കുമ്മനം പറഞ്ഞു.
Also Read: പിസി തോമസ് എൻഡിഎ വിട്ടു; പിജെ ജോസഫുമായി ലയിച്ച് ഇനി യുഡിഎഫിൽ