തിരുവനന്തപുരം: എന്‍ഡിഎ വിട്ട കേരള കോണ്‍ഗ്രസിലെ പിസി തോമസ് വിഭാഗം യുഡിഎഫിലേക്ക്. പിജെ ജോസഫ് വിഭാഗവുമായി ലയിച്ച് യുഡിഎഫിനൊപ്പം പ്രവർത്തിക്കാനാണ് തീരുമാനം. പിസി തോമസ് വിഭാഗവും പിജെ ജോസഫ് വിഭാഗവും തമ്മിലുള്ള ലയനപ്രഖ്യാപനം ഇന്നുണ്ടായേക്കും.
ചിഹ്‌ന പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് ജോസഫിന്റെ ലയനം. നിലവില്‍ പിസി തോമസിന്റെ കേരള കോണ്‍ഗ്രസിന്റെ ചിഹ്‌നം കസേരയാണ്. ജോസഫ് വിഭാഗവുമായുള്ള ലയനത്തിന് ശേഷം സൈക്കിള്‍ ചിഹ്‌നത്തിലേക്ക് മാറും. പിസി തോമസ് ഇന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കുന്നുണ്ട്.
ഇരുപക്ഷത്തേയും നേതാക്കൾ തമ്മിൽ ഇതിനോടകം പലതവണ രഹസ്യ ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകളിൽ ഇരു വിഭാഗങ്ങളും മുന്നോട്ടു വച്ചിട്ടുള്ള ധാരണകളെ അടിസ്‌ഥാനമാക്കിയാകും ലയനത്തിലേക്കെത്തുക എന്നാണ് അറിയുന്നത്. ലയനം നടക്കുകയാണെങ്കിൽ പിജെ ജോസഫ് പാർട്ടി ചെയർമാനാകും. പിസി തോമസാകും പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ.
എന്‍ഡിഎ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് പിസി തോമസ് മുന്നണി വിടുന്നത്. എന്‍ഡിഎയുടെ കേരളത്തിലെ ആദ്യത്തെ എംപിയാണ് പിസി തോമസ്. വർഷങ്ങളായി നേരിട്ട കടുത്ത അവഗണനക്ക് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റു ലഭിക്കാത്തതും കൂടി ആയതോടെ മുന്നണി വിടാനുള്ള തീരുമാനം വേഗത്തിലാക്കുക ആയിരുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ പിസി തോമസ് മൽസരിച്ചെങ്കിലും ബിജെപി ആവശ്യമായ പിന്തുണ നൽകിയില്ലെന്ന് ആരോപണമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനു സ്വാധീനമുള്ള മേഖലകളിലെ ബിജെപി സ്‌ഥാനാർഥികളുടെ വിജയത്തിനു പിന്നിൽ തന്റെ പാർട്ടിയാണെന്ന വാദവും തോമസ് ഉയർത്തുന്നുണ്ട്.
Also Read: ടി സിദ്ദിഖിനെതിരെ കൽപ്പറ്റയിൽ പോസ്‌റ്ററുകൾ