മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ചികിൽസ പുനരാരംഭിക്കുന്നു. അത്യാഹിത വിഭാഗത്തിൽ ചികിൽസക്കായി എത്തിയ രോഗിയെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്‌ചക്കുള്ളിൽ ഒപി സേവനവും തുടങ്ങാനാണ് തീരുമാനം. പത്ത് മാസത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് ആശുപത്രിയിൽ കോവിഡ് ഇതര ചികിൽസ ആരംഭിക്കുന്നത്.
കഴിഞ്ഞ മാർച്ചിലാണ് മഞ്ചേരി മെഡിക്കൽ കോളേജ് പൂർണമായും കോവിഡ് ചികിൽസാ കേന്ദ്രമായി മാറ്റിയത്. പിന്നീട് കോവിഡ് ഇതര ചികിൽസകൾ നിർത്തലാക്കിയതിന് എതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. മലപ്പുറത്തെ പ്രധാന കോവിഡ് ആശുപത്രിയാണ് മഞ്ചേരി മെഡിക്കൽ കോളേജ്.
ആശുപത്രിയിലെ പേ വാർഡും ബി ബ്ളോക്കും കോവിഡ് ചികിൽസക്ക് വേണ്ടി നിലനിർത്തി അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ബ്ളോക്കും എബ്ളോക്കും ഉപയോഗപ്പെടുത്തിയാണ് കോവിഡ് ഇതര ചികിൽസ പുനരാരംഭിക്കുന്നത്. മെഡിക്കൽ ഐസിയു, സർജിക്കൽ ഐസിയു, പീഡിയാട്രിക് ഐസിയു ഉൾപ്പടെ 300ൽ അധികം കിടക്കകളും കോവിഡ് ഇതര രോഗികൾക്കായി സജ്‌ജീകരിച്ചിട്ടുണ്ട്.
കോവിഡ് സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ നിന്നും സ്‌ഥലം മാറ്റം കിട്ടിയ 46 ഡോക്‌ടർമാരും ഉത്തരവ് റദ്ദാക്കിയതോടെ ആശുപത്രിയിൽ തിരിച്ചെത്തിയിട്ടുണ്ട്.
Read also: സിബിഐ റെയ്ഡ്; കരിപ്പൂരില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍