ന്യൂഡെൽഹി: പ്രവാചക നിന്ദ നടത്തിയ മുൻ ബിജെപി വക്‌താവ് നൂപുർ ശർമയെ ഇതുവരെയും കണ്ടെത്താനാകാതെ മുംബെെ പോലീസ്. ചാനൽ ചർച്ചയിൽ നടത്തിയ പരാമർശം വിവാദമായതോടെ ഒളിവിൽ പോയ നൂപുർ ശർമക്കായി തിരച്ചിൽ ശക്‌തമാക്കിയിരിക്കുകയാണ് മുംബെെ പോലീസ്. ഇവർക്കെതിരെ പല സംസ്‌ഥാനങ്ങളിലും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് ദിവസമായി ഡെൽഹിയിൽ തങ്ങി നുപുർ ശർമക്കായുളള തിരച്ചിലിലാണ് പോലീസ് സംഘം. മുസ്‌ലിം സംഘടനയായ റാസ അക്കാദമിയുടെ ജോയിന്റ് സെക്രട്ടറി ഇർഫാൻ ഷെയ്ഖിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ മെയ് 28ന് നൂപുർ ശർമ്മക്കെതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു.
തൃണമൂൽ കോൺഗ്രസ് ന്യൂനപക്ഷ സെൽ ജനറൽ സെക്രട്ടറി അബുൽ സൊഹൈലിന്റെ പരാതിയിൽ കൊൽക്കത്ത പോലീസും എഫ്‌ഐആർ ഫയൽ ചെയ്‌തിട്ടുണ്ട്. ജൂൺ 20ന് മൊഴി രേഖപ്പെടുത്താൻ കൊൽക്കത്ത പോലീസ് ഇവരെ വിളിപ്പിച്ചിട്ടുണ്ട്. കൂടാതെ ഡെൽഹി പോലീസ് മറ്റൊരു എഫ്‌ഐആറും ഫയൽ ചെയ്‌തിരുന്നു. കഴിഞ്ഞ മാസമാണ് വിവാദത്തിന് കാരണമായ പരാമർശമുണ്ടായത്.
Read Also: സാദിയോ മാനേ ലിവർപൂൾ വിടും; കരാർ തീരുമാനമായി