ന്യൂഡെൽഹി: രാജ്യത്തെ ഒമൈക്രോൺ സാഹചര്യം ചർച്ച ചെയ്യാൻ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരക്കാണ് യോഗം. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, നീതി ആയോഗ് അംഗം വികെ പോൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
ഇതുവരെ രാജ്യത്ത് അഞ്ച് സംസ്‌ഥാനങ്ങളിലാണ് ഒമിക്രോൺ സ്‌ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്‌ഥിരീകരിച്ചവരിൽ ഗുരുതര ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താണോ എന്നത് അടക്കമുള്ള വിഷയങ്ങൾ ഇന്നത്തെ അവലോകന യോഗം ചർച്ച ചെയ്യും.
അതേസമയം, മഹാരാഷ്‌ട്രയിൽ മാത്രം 11 പേർക്കാണ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചത്. ഇന്നലെ മഹാരാഷ്‌ട്രയിൽ ഒരാൾക്ക് കൂടി ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചിരുന്നു ധാരാവിയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ടാൻസാനിയയിൽ നിന്ന് എത്തിയ 49കാരനിലാണ് രോഗം കണ്ടെത്തിയത്.
സംസ്‌ഥാനത്ത് ഒമൈക്രോൺ കണ്ടെത്തിയ 11 പേരിൽ, ഏഴ് പേർ രോഗമുക്‌തരായി കഴിഞ്ഞു. രണ്ട് പേർ ആശുപത്രി വിടുകയും ചെയ്‌തു. പുതിയ കേസ് അടക്കം രാജ്യത്ത് ഇതുവരെ 26 പേർക്കാണ് കോവിഡിന്റെ ഒമൈക്രോൺ വകഭേദം ബാധിച്ചത്. മഹാരാഷ്ട്രക്ക് പുറമെ രാജസ്‌ഥാൻ, ഗുജറാത്ത്, കർണാടക, ഡെൽഹി എന്നിവിടങ്ങളിലാണ് ഇത് വരെ ഒമൈക്രോൺ ബാധ കണ്ടെത്തിയിട്ടുള്ളത്.
Read Also: വ്യക്‌തിപരമായ വിമർശനങ്ങളെ ന്യായീകരിക്കില്ല; വിവാദങ്ങളിൽ പ്രതികരിച്ച് സാദിഖലി ശിഹാബ് തങ്ങൾ