മലപ്പുറം: തിരൂരിൽ വൻ വിദേശ സിഗരറ്റ് ശേഖരം പിടികൂടി. തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ഒരു കോടി അഞ്ച് ലക്ഷം രൂപ വിലവരുന്ന കൊറിയൻ നിർമിത സിഗരറ്റ് ശേഖരം റെയിൽവേ സുരക്ഷാസേന പിടികൂടിയത്.
35,000 പാക്കറ്റുകളിലായി ഏഴു ലക്ഷം സിഗരറ്റുകളാണ് പിടിച്ചെടുത്തത്. തിരൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് മംഗലാപുരത്ത് നിന്ന് ബുക്ക് ചെയ്‌തെത്തിയ 12 പാഴ്സൽ ബണ്ടിലുകളിലാണ് സിഗരറ്റ് സൂക്ഷിച്ചത്.
മംഗള എക്‌സ്‌പ്രസിലും നാഗർകോവിൽ- മംഗലാപുരം തീവണ്ടിയിലുമാണ് നികുതി വെട്ടിച്ച് ഈ സിഗരറ്റുപെട്ടികൾ തിരൂരിൽ കൊണ്ടുവന്നിറക്കിയത്. അതേസമയം പിടികൂടിയ സിഗരറ്റ് കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് ഡിവിഷന് കൈമാറി.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പാലക്കാട് രണ്ടു തവണയും കണ്ണൂരിൽ ഒരു തവണയും കൊറിയൻ നിർമിത സിഗരറ്റുകൾ പിടികൂടിയിരുന്നു.
ആർപിഎഫ് കമാൻഡന്റ് ജിതിൻ ബി രാജിന്റെ നിർദ്ദേശ പ്രകാരം പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും തിരൂർ ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനക്കിടയിലാണ് തിരൂരിൽ സിഗരറ്റ് ശേഖരം കണ്ടെത്തിയത്. ഇൻസ്‌പെക്‌ടർ കേശവദാസ്, എസ്ഐ അജിത്ത് അശോക്, എഎസ്ഐമാരായ കെ സാജു, സജി അഗസ്‌റ്റിൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Malabar News: ഇനി ഗവിയിലെ മൂടൽമഞ്ഞിലേക്ക്; കോഴിക്കോട് നിന്ന് സർവീസുമായി കെഎസ്ആർടിസി