കാസർഗോഡ്: ജനുവരി മൂന്ന് മുതൽ കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം ആരംഭിക്കും. പണി പൂർത്തിയായ അക്കാദമിക് ബ്ളോക്കിലായിരിക്കും ഒപി പ്രവർത്തിക്കുക. രാവിലെ ഒമ്പത് മുതൽ ഒരുമണിവരെയാണ് ഒപി സമയം. ആദ്യഘട്ടത്തിൽ ജനറൽ മെഡിസിൻ, പീഡിയാട്രിക്, ന്യൂറോളജി വിഭാഗം ഒപികളാണ് പ്രവർത്തനം ആരംഭിക്കുക. അത്യാവശ്യ മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്.
കിടത്തി ചികിൽസയും ശസ്‌ത്രക്രിയകളും സ്‌കാനിങ്ങും അടക്കമുള്ളവ ലഭ്യമാകില്ല. ഇത്തരം കേസുകൾ ജില്ലാ, ജനറൽ ആശുപത്രികളിലേക്കും പരിയാരം മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്യും. റൂമറ്റോളജി, നെഫ്രോളജി, ഡെർമറ്റോളജി, പൾമനറി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്‌ടർമാരുടെ സേവനവും ഉടൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. സര്‍ജറി, ഇഎന്‍ടി, ഒഫ്‌താൽമോളജി, ദന്തല്‍ ഒപികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഒപി തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ന്യൂറോളജിസ്‌റ്റിനെ നിയമിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്. ഇവരുടെ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയില്‍ മെഡിക്കല്‍ കോളേജില്‍ ഇവരുടെ ചികിൽസക്കായി കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ആഴ്‌ചയിൽ മൂന്ന് ദിവസമാണ് ന്യൂറോളജി വിഭാഗം പ്രവർത്തിക്കുക.
ജില്ലയിൽ നിന്ന് സ്‌ഥലം മാറ്റം കിട്ടിപ്പോയ 21 പേരിൽ എട്ട് പേർ ഒപി തുടങ്ങുന്നതിന്റെ ഭാഗമായി മടങ്ങിയെത്തും. സർജിക്കൽ സ്‌പെഷ്യാലിറ്റി അടക്കമുള്ള ഡോക്‌ടർമാരുടെ സേവനം ഇപ്പോൾ ഒപിയിൽ ആവശ്യമില്ലാത്തതിനാൽ ഇവർ തൽക്കാലം മടങ്ങിയെത്തില്ല. അതേസമയം, നിലവിൽ അത്യാവശ്യത്തിന് വേണ്ട മരുന്നുകൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. രോഗികളുടെ ആവശ്യങ്ങൾ കണക്കാക്കി വരും ദിവസങ്ങളിൽ കൂടുതലായി വേണ്ട മരുന്നുകൾ എത്തിക്കും.
Most Read: മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെ അപകടം; മരണം 12 ആയി ഉയർന്നു