ബെംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസിലെ പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തുവെന്ന് സൂചന. പ്രതികളെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടിയതായാണ് വിവരം. ഇതിനിടെ മൈസൂരു കൂട്ടബലാൽസംഗ കേസിൽ ‘ഓപറേഷൻ’ വിജയമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്‌ഞാനേന്ദ്ര പ്രതികരിച്ചു.
ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ മാദ്ധ്യമങ്ങളെ കാണുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വാർത്താസമ്മേളനത്തിലൂടെ പുറത്തുവിടും.
ഓഗസ്‌റ്റ് 25നായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാനെത്തിയ മെഡിക്കൽ വിദ്യാർഥിനിയാണ് കൂട്ടബലാൽസംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പ്രതികൾ മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോഴും ചികിൽസയിലാണ്. നാല് പേർ ചേർന്നാണ് ഉത്തർ പ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തതെന്നാണ് പോലീസ് നൽകുന്ന വിവരം.
ഇവർ മൈസൂരുവിലെ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളാണെന്നും ഇതിൽ മൂന്ന് പേർ മലയാളികളും ഒരാൾ തമിഴ്‌നാട് സ്വദേശിയുമാണെന്ന് പോലീസ് സൂചന നൽകിയിരുന്നു. ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. സംഭവദിവസം വൈകിട്ട് ആറര മുതല്‍ എട്ടര വരെ പ്രതികളുടെ ഫോണ്‍ ചാമുണ്ഡി ഹില്‍സിലെ ടവറിന് കീഴിലായിരുന്നു. പിന്നീട് സർവകലാശാല സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്ത് കണ്ടെത്തി. ഇതിന് ശേഷം നാലു പേരുടെയും ഫോണ്‍ ഓഫാകുകയായിരുന്നു.
സംഭവത്തിന് പിറ്റേ ദിവസം ഈ നാലു വിദ്യാര്‍ഥികളും കോളേജില്‍ എത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഹോസ്‌റ്റലിലും ഇവര്‍ എത്തിയിട്ടില്ലെന്ന് സഹപാഠികള്‍ പോലീസിന് മൊഴി നൽകി. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പോലീസിന്റെ സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും തിരിച്ചിട്ടുണ്ടെന്ന് ഐജി പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതികൾ തമിഴ്‌നാട്ടിൽ പിടിയിലായെന്ന വിവരം പുറത്തുവരുന്നത്.
Also Read: രാജസ്‌ഥാനിൽ 45 കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്; കേസെടുത്തു