കോഴിക്കോട്: മന്ത്രിമാരായ കെടി ജലീലിന്റെയും ഇപി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. മട്ടന്നൂരിൽ ജയരാജന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിനു നേരെ പോലീസ് ലാത്തിവീശി. നാലുപേർക്ക് പരുക്കേറ്റു. കോഴിക്കോട്ടും കാസർകോട്ടും തിരുവനന്തപുരത്തും എംഎസ്എഫ് നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. കോഴിക്കോട്ട് രണ്ടുപേർക്ക് പരുക്ക്.
തൃശൂർ കൊടുങ്ങല്ലൂരിൽ ബിജെപി നടത്തിയ മാർച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മഹിളാമോർച്ച മാർച്ചിലും സംഘർഷമുണ്ടായി. ബാരിക്കേഡിന്റെ വശത്തുകൂടി സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ചതിനെത്തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
Also Read: ലൈഫ് മിഷൻ വിവാദം; സിഇഒ യു.വി ജോസിനോട് ഹാജരാകാൻ ഇഡി
അതേസമയം, ലൈഫ് മിഷനും മറ്റ് ആരോപണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ലൈഫ് മിഷന്റെ നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നേട്ടങ്ങളെ കരിവാരിത്തേക്കുന്നത് നെറികേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌ത വാർത്ത പുറത്തു വന്നത് മുതൽ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചിരുന്നു. ശനിയാഴ്ച സെക്രട്ടറിയേറ്റിലേക്ക് വിവിധ സംഘനകൾ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായിരുന്നു.