ഇസ്‌ലാമാബാദ്: വാട്‍സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയയ്‌ക്ക് നിരോധനം ഏർപ്പെടുത്തി പാകിസ്‌ഥാൻ. ഏപ്രിൽ 16 (വെള്ളിയാഴ്‌ച) രാവിലെ 11 മണി മുതലാണ് സോഷ്യൽ മീഡിയയ്‌ക്ക് പാകിസ്‌ഥാൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായ പശ്‌ചാത്തലത്തിലാണ് തീരുമാനം.
നിരോധനം താൽക്കാലികം ആണെങ്കിലും ഇത് ആദ്യമായാണ് സോഷ്യൽ മീഡിയയ്‌ക്ക് നിരോധനം ഏർപ്പെടുത്തുന്നത്. രാജ്യത്തുടനീളം നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ പാകിസ്‌ഥാൻ ആഭ്യന്തര മന്ത്രാലയം പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
സ്‌മാർട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പടെ ഏത് ഉപകരണത്തിലും മൊബൈല്‍ ഡാറ്റ അല്ലെങ്കില്‍ ബ്രോഡ്ബാന്‍ഡ് അല്ലെങ്കില്‍ വൈഫൈ കണക്ഷനുകള്‍ വഴി പാകിസ്‌ഥാനിൽ താമസിക്കുന്ന ആളുകള്‍ക്ക് ഇനി സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ കഴിയില്ല.
തീവ്ര ഇസ്‌ലാമിക പാര്‍ട്ടിയുടെ നേതാവ് തെഹ്രീക് ഇലബ്ബായിക്കിനെ അറസ്‌റ്റ് ചെയ്‌തതിനു ശേഷം കുറച്ചു കാലമായി സർക്കാരിനെതിരെ ശക്‌തമായ പ്രക്ഷോഭമാണ് പാകിസ്‌ഥാനിൽ നടക്കുന്നത്. താലിബാന്റെ പിന്തുണയോടെയാണ് അക്രമം നടക്കുന്നതെന്നാണ് സർക്കാരിന്റെ വാദം.
ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി തുടങ്ങിയ നഗരങ്ങളിലെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. വലതുപക്ഷക്കാര്‍ പ്രതിഷേധ ഏകോപനം കൂടുതലും സംഘടിപ്പിച്ചത് സോഷ്യൽ മീഡിയ വഴിയാണ്. ഇതേത്തുടര്‍ന്നാണ് പ്രതിഷേധം തണുപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ നിരോധിച്ചത്.
Also Read: അന്ധവിശ്വാസം; ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി