ദുബായ്: രാജ്യത്തിന്റെ പകുതിയും മുങ്ങിയ പ്രളയത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന പാകിസ്‌ഥാന് അഞ്ച് കോടി ദിര്‍ഹത്തിന്റെ സഹായമെത്തിക്കാൻ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്‌തും. കഴിഞ്ഞ ദിവസവും ദുബായ്‌യുടെ സഹായം പാകിസ്‌ഥാനിൽ എത്തിച്ചിരുന്നു.
ആദ്യ ദുരിതാശ്വാസ വിമാനം തിങ്കളാഴ്‌ച രാവിലെ പാകിസ്‌ഥാനിൽ എത്തിച്ചതിന് പിന്നാലെയാണ് പുതിയപ്രഖ്യാപനം. ഈ സഹായം ദുരിതം അനിഭവിക്കുന്നവരിൽ വേഗത്തിലെത്തിക്കാനായി ദുബായ് അധികൃതർ ശ്രമം ആരംഭിച്ചു. വരും ദിവസങ്ങളിലും പിന്തുണ നല്‍കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ എത്തുമെന്നും പാകിസ്‌ഥാനിലെ യുഎഇ അംബാസഡര്‍ ഹമദ് ഉബൈദ് അല്‍ സാബി പറഞ്ഞു.
ആഗോളതലത്തില്‍ പ്രകൃതിദുരന്തങ്ങളും പ്രതിസന്ധികളും നേരിടുന്നവരെ പിന്തുണക്കാനുള്ള യുഎഇയുടെ സുസ്‌ഥിര പദ്ധതികള്‍ക്ക് അനുസൃതമായി മറ്റു അടിയന്തര സഹായങ്ങൾ എത്തിക്കാനുള്ള ക്യാമ്പയിനും യുഎഇയിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം, യുഎഇയിലെ ഇന്ത്യന്‍ വ്യവസായിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. സുരീന്ദര്‍ പാല്‍ സിങ് ഒബ്റോയ് പാകിസ്‌ഥാന് സഹായം പ്രഖ്യാപിച്ചിരുന്നു.
പെരുമഴയ്‌ക്കൊപ്പം, ഹിമാലയൻ മലനിരകളിലെ മഞ്ഞ് ക്രമാതീതമായി ഉരുകി ജലാശയങ്ങളിൽ എത്തിയതാണ് പാകിസ്‌ഥാനിലെ പ്രളയത്തിന്റെ ആഴം കൂട്ടിയത്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഉഷ്‌ണതരംഗം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ഹിമാലയൻ മേഖലയിൽ അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഭീകരമായ തോതിൽ ഹിമാലയൻ മലനിരകളിലെ മഞ്ഞ് ഉരുകിയതായി പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞർ ചൂണ്ടികാട്ടിയിരുന്നു.
ലാ നിന പ്രതിഭാസം അറബിക്കടലിൽ ഉഷ്‌ണം വർദ്ധിപ്പിച്ചത് മഴ ശക്‌തമാകാൻ കാരണമായി. മഞ്ഞുരുകിയ ജലവും പേമാരിയുടെ ഫലമായി ഒഴുകിയെത്തിയ ജലവും ഒരുമിച്ച് ഉൾക്കൊള്ളാൻ പാകിസ്‌ഥാന് സാധിച്ചില്ല. ഇതാണ് രാജ്യത്തിനെ മുക്കാൽ പങ്കും മുക്കിയത്. 40 ദശലക്ഷം ജനങ്ങളെ ബാധിച്ച പ്രളയത്തിൽ ഇതുവരെ 1100 പേർ മരിച്ചതായാണ് റിപ്പോർട്.
Most Read: രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാനാവില്ല; സുപ്രീം കോടതി