ന്യൂ ഡെല്‍ഹി: ചാരവൃത്തി കേസില്‍ ആരോപണ വിധേയനായി പാകിസ്‌ഥാന്റെ തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി ഹാജരാവാന്‍ പാകിസ്‌ഥാനിലെ അഭിഭാഷകര്‍ എതിര്‍പ്പറിയിച്ചു. ചരക്കേസില്‍ രാജ്യം വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന് നിയമ സഹായം ലഭ്യമാക്കാന്‍ ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് അഭിഭാഷകരുടെ സേവനം ആവശ്യപ്പെട്ടത്. എന്നാല്‍ ആരും കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ല.
രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകരായ ആബിദ് ഹസ്സന്‍ മിന്റോ, മഖ്‌ദൂം അലി ഖാന്‍ എന്നിവരെയാണ് ഇസ്‌ലാമാബാദ് ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ഇരുവരും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പിന്‍മാറുകയായിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള അഭിഭാഷകനെയോ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിലവിലുള്ള സംവിധാനമായ ക്വീന്‍സ് കൗണ്‍സലിനെയോ അനുവദിക്കണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്‌ഥാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യം തള്ളി. അതിന് ശേഷമാണ് പാകിസ്‌ഥാനില്‍ നിന്നുള്ള അഭിഭാഷകരെ അനുവദിക്കാന്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി നിര്‍ദേശിച്ചത്.
അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) ഉത്തരവിന് പാകിസ്ഥാന്‍ വില കല്‍പ്പിക്കണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു. പാകിസ്‌ഥാൻ ഐസിജെ വിധി പൂർണമായും ഉൾക്കൊള്ളണമെന്നും നടപ്പാക്കാൻ തയ്യാറാവണമെന്നും കഴിഞ്ഞയാഴ്‌ച വിദേശകാര്യ മന്ത്രാലയം വക്‌താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞിരുന്നു.
Read Also: ഹത്രസ് സംഭവം ഞെട്ടിക്കുന്നതെന്ന് സുപ്രീംകോടതി