പാലക്കാട്: ടിപിആർ 18 കടന്നതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി പാലക്കാട് ജില്ലാ ഭരണകൂടം. നേരത്തെ 35 രോഗികൾ ഉണ്ടായിരുന്ന വാര്‍ഡുകളായിരുന്നു കണ്ടൈൻമെന്റ് സോണ്‍ ആക്കിയിരുന്നത്. എന്നാൽ ഇനി 25 രോഗികളുണ്ടെങ്കിൽ വാര്‍ഡ് പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം.
പനിയോ മറ്റ് അസുഖങ്ങളായോ എത്തിയാൽ രോഗികളെ കോവിഡ് പരിശോധനയ്‌ക്ക് നിര്‍ബന്ധമായും വിധേയമാക്കണമെന്ന് സ്വകാര്യ ആശുപത്രികൾക്ക് ജില്ലാ ഭരണകൂടം കര്‍ശന നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്. ലോക്‌ഡൗണിൽ ഇളവുകൾ നൽകി തുടങ്ങിയതോടെയാണ് പാലക്കാട് ജില്ലയിൽ രോഗികളുടെ എണ്ണവും കൂടിയത്.
കഴിഞ്ഞയാഴ്‌ച ടിപിആർ പത്തിന് താഴെ വന്നിടത്ത് നിന്നുമാണ് പതിനെട്ടിലേക്കുള്ള കുതിച്ചുചാട്ടം. പഞ്ചായത്ത് തലത്തിൽ രൂപികരിച്ച റാപ്പിഡ് ടീം പലയിടത്തും കാര്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.
രോഗ പരിശോധനയ്‌ക്ക് എത്താനും ആളുകൾ മടിക്കുന്നു. അതേസമയം രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്‌ച പറ്റിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Also Read: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വിവാദം; സിപിഎം അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ഇന്ന് മുതൽ